നോക്കുകുത്തിയായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാനല്ല; ഹൈക്കമാൻഡിനെതിരെ കെ സുധാകരൻ
സ,സ്ഥാനത്തെ ഡിസിസികളുടെ പുന:സംഘടന ഇടപെട്ടു നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി മാറാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിഷയത്തിൽ ഇതിനോടകം എല്ലാവരുമായും ചർച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ്
സുധാകരന്റെ അമർഷം.
നോക്കുകുത്തിയായി താൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ഇല്ലെന്നാണ് സുധാകരൻ എഐസിസി നേതൃത്വത്തെ അറിയിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹത്തെ എഐസിസി പ്രതിനിധികളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയിട്ടില്ല.
കേരളത്തിൽ കെസി വേണുഗോപാലും വിഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരന്റെ സംശയം. അതേസമയം, എംപിമാർ അടക്കം പരാതികൾ ഉന്നയിച്ചാൽ പരിഹരിക്കാതെ എങ്ങിനെ മുന്നോട്ട് പോകും എന്നാണ് സതീശന്റെ നിലപാട്. സംസ്ഥാനത്തെ ഡിസിസി പുന:സംഘടനയുടെ അന്തിമകരട് പട്ടിക തയ്യാറാക്കിയിരിക്കെയാണ് സംസ്ഥാന കോൺഗ്രസ്സിലെ അസാധാരണ പോര് എന്നതും ശ്രദ്ധേയമാണ്. അവസാന ചർച്ച നടത്തി ഹൈക്കമാൻഡ് അനുമതിയോടെ പ്രഖ്യാപനം നടത്താനിരിക്കെയാണ് ദില്ലി ഇടപെടൽ ഉണ്ടായത്.