ഒരു ഗ്രൂപ്പ് യോഗവും നടന്നിട്ടില്ല; പരിശോധിക്കാന്‍ ആളെ വിട്ടിട്ടുമില്ല: കെ സുധാകരന്‍
സംസ്ഥാന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്നും അത് പരിശോധിക്കാന്‍ കെ പി സി സി പ്രസിഡന്റ് ആളെ വിട്ടെന്നുമുള്ള വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കെ സുധാകരന്‍ രംഗത്തെത്തി. തലസ്ഥാനത്തു അത്തരത്തില്‍ ഒരു ഗ്രൂപ്പ് യോഗവും നടന്നിട്ടില്ലെന്നും പരിശോധിക്കാന്‍ താന്‍ ആളെ വിട്ടിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
കന്റോൺമെന്റ് ഹൗസിലേക്ക് പ്രതിപക്ഷ നേതാവിനെ കാണാന്‍ പോയവര്‍ തന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പുയോഗമാകുമെന്നും കെ സുധാകരൻ ചോദിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു തരത്തിലുമുള്ള പ്രവര്‍ത്തനവും ഭൂഷണമല്ലെന്നും ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അതിന് മുതിരുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ കേരളത്തിൽ തികഞ്ഞ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. അതിനുള്ളിൽ വിള്ളലുണ്ടാക്കാന്‍ ആരുശ്രമിച്ചാലും അത് വിലപ്പോകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.