ഉക്രൈനെ നാറ്റോ കൈവിടുന്നു; സൈനിക സഹായത്തിന് തയ്യാറല്ലെന്ന് പ്രഖ്യാപനം
ഉക്രൈനെ റഷ്യൻ ആക്രമണത്തിൽ നിന്നും സഹായിക്കാന്‍ യാതൊരുവിധ സൈനിക നീക്കത്തിനും തയ്യാറല്ലെന്ന പ്രഖ്യാപനവുമായി നാറ്റോ. സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് അടിയന്തരമായി വിളിച്ചു ചേര്‍ത്ത നാറ്റോ യോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. നാറ്റോ സഖ്യം സൈന്യത്തെ അയച്ചു കൊണ്ട് ഉക്രൈനെ ഒരു രീതിയിലും സഹായിക്കില്ലെന്നും ആവശ്യമെങ്കിൽ നാറ്റോ രാജ്യങ്ങളുടെ രക്ഷയ്ക്കായി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുമെന്നും അവര്‍ അറിയിച്ചു.
27 വിവിധ യൂറോപ്യന്‍ രാജ്യങ്ങൾ ഉൾപ്പെടുന്ന 30 സൈനികരാഷ്ട്രങ്ങളുടെ സഹായമാണ് നാറ്റോയുടെ ഈ തീരുമാനത്തോടെ ഉക്രൈന് നഷ്ടമായിരിക്കുന്നത്. ഇതോടുകൂടി റഷ്യന്‍ ആക്രമണത്തിന് മുന്നില്‍ ഉക്രൈന്‍ ഏതാണ്ട് പൂർണ്ണമായി തന്നെ ഒറ്റപ്പെടുന്ന അവസ്ഥയിലാണുള്ളത്.
അതേസമയം, ഉക്രൈന് ആയുധങ്ങളടക്കമുള്ള സഹായങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന രാജ്യങ്ങള്‍ക്ക് അത് തുടരാമെന്നും, നാറ്റോ ഒരു വിശാല സഖ്യമെന്ന നിലയില്‍ സൈനിക നടപടികള്‍ക്കില്ല എന്നുമാണ് അംഗരാജ്യങ്ങളുടെ തീരുമാനം.