ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം സിപിഎമ്മിന്റെ ക്രൂരമായ മര്‍ദ്ദനത്താൽ; വിഡി സതീശൻ

single-img
18 February 2022

സിപിഎമ്മിന്റെ ക്രൂരമായ മമർദ്ദനത്താലാണ് കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിളക്കണയ്ക്കല്‍ സമരത്തിന് ആഹ്വനം നല്‍കിയതിന്റെ പേരിലാണ് ആക്രമണം നടന്നതെന്നും ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.

ആരും തങ്ങളെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന ധിക്കാരമാണ് സിപിഎമ്മിനുള്ളത്. കേരളത്തിൽ പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചതോടെ സിപിഎമ്മിന്റെ പോഷക സംഘടനാ നേതാക്കള്‍ക്കുണ്ടായ ധാര്‍ഷ്ട്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദീപു എന്ന ചെറുപ്പക്കാരന്‍.

ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണെന്നും വെന്റിലേറ്ററില്‍ കിടക്കുന്നയാള്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെന്ന സ്ഥലം എംഎല്‍എയുടെയും സിപിഎമ്മിന്റെയും വാദം ബാലിശമാണെന്നും വി.ഡി സതീശൻ ആരോപിച്ചു. അതേസമയം ദീപുവിന്റെ മരണത്തിൽ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിൽ നാളെ നടത്തും.