ഉക്രൈന് നേർക്ക് നടന്നത് വന്‍ സൈബര്‍ ആക്രമണം; പ്രതിരോധ മന്ത്രാലയത്തിന്റെയും സൈന്യത്തിന്റെയും ബാങ്കുകളുടേയും വെബ്‌സൈറ്റുകള്‍ തകർന്നു
റഷ്യന്‍ ആക്രമണ സാധ്യതകള്‍ നിലനില്‍ക്കുന്ന ഉക്രൈനു നേരെ ഇന്ന് നടന്നത് വന്‍ സൈബര്‍ ആക്രമണം. രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെയും സൈന്യത്തിന്റെയും രണ്ട് സ്റ്റേറ്റ് ബാങ്കുകളുടേയും വെബ്‌സൈറ്റുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഉക്രൈന്‍ അറിയിച്ചു.
അതേസമയം, റഷ്യയാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് ഉക്രൈന്റെ ആരോപണം. രാജ്യത്തെ വിദേശകാര്യ, സാംസ്‌കാരിക മന്ത്രാലയ സൈറ്റുകളും പ്രവര്‍ത്തന രഹിതമായി. ഉക്രൈനിലുള്ള ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളായ ഓസ്ചാഡ് ബാങ്ക് സ്റ്റേറ്റ് സേവിങ്സ് ബാങ്കിന്റെയും പ്രൈവറ്റ് 24 ന്റെയും വെബ്സൈറ്റുകളാണ് പ്രധാനമായും തകര്‍ന്നത്.
സൈബർ ആക്രമണ ശേഷം ഉക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് തുറക്കുമ്പോള്‍ സാങ്കേതിക അറ്റക്കുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കാണിക്കുന്നത്. ഇന്ന് ഉക്രെയ്‌നുമേല്‍ റഷ്യന്‍ സൈനിക നടപടിയുണ്ടാകുമെന്ന ഭീതിക്കിടെ ജര്‍മന്‍ ചാന്‍സലര്‍ ലാഫ് ഷോള്‍സ് മോസ്‌കോയില്‍ പുടിനെ സന്ദര്‍ശിച്ചിരുന്നു.