കണ്ണൂരിലെ ബോംബേറില്‍ വഴിത്തിരിവ്; കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗം
കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലുണ്ടായ ബോംബേറില്‍ അന്വേഷണത്തിൽ വഴിത്തിരിവ്. ബോംബേറില്‍ കൊല്ലപ്പെട്ട ഏച്ചൂര്‍ സ്വദേശി ജിഷ്ണു ബോംബുമായി ഇവിടേക്ക് എത്തിയ സംഘത്തിലെ തന്നെ അംഗമായിരുന്നു എന്നാണ് കണ്ടെത്തല്‍.
ബോംബെറിഞ്ഞ അക്രമിസംഘത്തിനൊപ്പമാണ് ജിഷ്ണു വിവാഹ സ്ഥലത്തെത്തിയത്. ഇവർ ആദ്യമായി എറിഞ്ഞ ബോംബ് പോയിരുന്നില്ല. രണ്ടാമത്തെ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിന്റെ തലയില്‍ പതിക്കുകയായിരുന്നു. അതേസമയം, ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌ഫോടനത്തിനുശേഷം ഇവർ ഒരു ട്രാവലറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു കണ്ണൂര്‍ തോട്ടടയില്‍ റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വിവാഹ വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം എന്നാണ് കരുതുന്നത്.