പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല; മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം; ലോകായുക്തയ്ക്ക് മറുപടിയുമായി കെടി ജലീൽ
ലോകായുക്ത തനിക്കെതിരെ എല്ല് കടിച്ച പട്ടിയുടെ കഥ പറഞ്ഞ് നടത്തിയ വിമർശനത്തിന് മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീൽ. പട്ടി എല്ലിൻ കഷ്ണവുമായി ഗുസ്‌തി തുടരട്ടെ എന്ന പരാമർശത്തിന് , പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യമെന്ന് ജലീൽ ഫേസ്ബുക്കിൽ എഴുതി.
അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബിയെന്നും ജലീൽ വിമർശിച്ചു. കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. കൊളീജിയം കർഷകർ സൂക്ഷിക്കണമെന്നും ജലീൽ പോസ്റ്റിൽ പരിഹസിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം;
പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം;
പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.
അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.
കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്‌ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.
കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.