ഇത് കൊണ്ടൊന്നും സുധാകരന്‍റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട: രമേശ് ചെന്നിത്തല

single-img
11 January 2022

എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെ സി പി എം ഉയർത്തുന്ന ആരോപണം ബോധപൂർവ്വമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ധീരജിന്റെ കൊലപാതകത്തെ കെ സുധാകരനുൾപ്പെടെ എല്ലാപേരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല.

എന്നിട്ടുപോലും കെ സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇത്തരത്തിൽ സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരന്‍റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട. എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിനേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണ് തങ്ങളെന്ന് ബോധ്യത്തോടെ വേണം സുധാകരനനെതിരായ പരാമർശങ്ങൾ നടത്താനെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഇടുക്കി എൻജിനീയറിങ് കോളേജിൽ നടന്ന കൊലപാതകം അപലപനീയമാണ്. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അതേസമയം, കൊലപാതകത്തിന്‍റെ മറവിൽ കോൺഗ്രസ്-യു ഡി എഫ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ എരിതിയിൽ എണ്ണ ഒഴിക്കുന്നതിനു മാത്രമേ സഹായിക്കു.

സംസ്ഥാനത്തിൽ ഇതുവരെ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. ഇപ്പോൾ ഇടുക്കിയിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിന്‍റെ പേരിൽ സിപിഎമ്മും എസ്എഫ്ഐ (SFI) പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിന്‍റെ തനിനിറം തുറന്നു കാട്ടുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.