വയനാട് വയോധികനെ കൊലപെടുത്തിയ സംഭവം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി ഈ കൊല നടത്താനാകില്ലെന്ന് വയോധികന്റെ ഭാര്യ
വയനാട് ജില്ലയിലെ അമ്പലവയലിൽ വയോധികനെ കൊലപെടുത്തിയ സംഭവത്തിൽ വീട്ടുകാർക്കെതിരെ ആരോപണവുമായി കൊല്ലപ്പെട്ട മുഹമ്മദിൻ്റെ ഭാര്യ. മുഹമ്മദ് ആ കുടുംബത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നുവെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി ഈ കൊല നടത്താനാകില്ലെന്നും അവർ പറഞ്ഞു.
പെൺകുട്ടികളല്ല, തന്‍റെ സഹോദരനും മകനുമാണ് കൊന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. നേരത്തെ തന്നെ പെൺകുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നാലെ പെൺകുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും മുഹമ്മദിന്റെ ഭാര്യ പറയുന്നു.
നിലവിൽ പോലീസ്, പ്രതികളായ അമ്മയെയും പെൺകുട്ടികളെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും.
ഇന്നലെ വൈകിട്ടായിരുന്നു പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടിൽ അമ്മയ്ക്ക് ഒപ്പം വർഷങ്ങളായി താമസിച്ച് വരികയായിരുന്നു ഇരുവരും. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികൾ പൊലീസിന് നൽകിയ മൊഴി.