ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നു; കൊച്ചിയിലെ മോഡലുകളുടേത് കരുതിക്കൂട്ടിയുള്ള കൊലപാതകം: സുരേഷ് ഗോപി
കൊച്ചിയിലുണ്ടായ രണ്ടു മോഡലുകളുടെ മരണം കരുതികൂട്ടിയുള്ള കൊലപാതകമെന്ന് സുരേഷ് ഗോപി എം പി രാജ്യസഭയിൽ പറഞ്ഞു. ഇവരെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നെന്നും അദ്ദേഹം ആരോപിച്ചു. അതിൽനിന്ന് രക്ഷനേടാൻ മോഡലുകൾ രണ്ടു ചെറുപ്പക്കാരുടെ സഹായം തേടി. എന്നാൽ അവരെ ലഹരിക്ക് അടിമയായ ആൾ പിന്തുടർന്നു.
കൊച്ചി നഗരത്തിലെ റോഡിൽവെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി രാജ്യസഭയിൽ പറഞ്ഞു. കേരളത്തില് ഇപ്പോൾ ലഹരിമാഫിയയും സർക്കാർ ഏജൻസികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും മയക്കുമരുന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബില്ലിൻമേലുള്ള ചർച്ചയിൽ സുരേഷ് ഗോപി സഭയിൽ പറഞ്ഞു.
കഴിഞ്ഞ മാസം ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു.