ഹിന്ദുത്വവാദി ഗംഗയിൽ ഒറ്റയ്ക്ക് കുളിക്കുമ്പോൾ ഹിന്ദു ആയിരങ്ങൾക്കൊപ്പം ഗംഗയിൽ കുളിക്കും: രാഹുൽ ഗാന്ധി

single-img
18 December 2021

ഹിന്ദു – ഹിന്ദുത്വവാദി വിത്യാസം ഒരിക്കൽ കൂടി വ്യക്തമാക്കി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ഒരു ഹിന്ദുത്വവാദി ഗംഗയിൽ ഒറ്റയ്ക്ക് കുളിക്കുമ്പോൾ ഹിന്ദു ആയിരങ്ങൾക്കൊപ്പം ഗംഗയിൽ കുളിക്കുമെന്ന് രാഹുൽ പറഞ്ഞു.

അമേഠിയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ച് ഈ പരാമ‌ർശം നടത്തിയത്. 2019ൽ കുംഭ മേള നടന്ന അവസരത്തിൽ മോദി ഒറ്റയ്ക്ക് പുണ്യനദിയായ ഗംഗയിൽ കുളിക്കാനിറങ്ങിയ ചിത്രങ്ങളെ ഉദ്ദേശിച്ചാണ് രാഹുൽ ഗാന്ധി ഈ പ്രസ്താവന നടത്തിയത്.

ഇതുവരെയുള്ള തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരാൾ ഗംഗയിൽ ഒറ്റയ്ക്ക് കുളിക്കുന്നത് കാണുന്നതെന്നും യു പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും വരെ മോദി ഒഴിവാക്കി കളഞ്ഞെന്നും രാഹുൽ പറഞ്ഞു.

എല്ലായ്പോഴും സത്യത്തിന്റെ പാത പിന്തുടരുന്ന വ്യക്തിയാണ് ഹിന്ദുവെന്നും അങ്ങിനെയുള്ള വ്യക്തി ഒരിക്കലും ഭയത്തിന് മുന്നിൽ അടിയറവ് പറയില്ലെന്നും രാഹുൽ പറഞ്ഞു. ഹിന്ദു ഒരിക്കലും തന്റെ ഭയത്തെ അക്രമം, വെറുപ്പ്, ദേഷ്യം എന്നീ അവസ്ഥകളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും മഹാത്മാ ഗാന്ധി ഇതുപോലെ ആയിരുന്നുവെന്നും രാഹുൽ പറഞ്ഞു.

മഹാത്മാ ഗാന്ധി തന്റെ ജീവിതകാലം മുഴുവൻ സത്യത്തെ മനസിലക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ ഹിന്ദുത്വവാദിയായ ഗോഡ്സെ്ക്ക് അതിന് സാധിച്ചില്ലെന്നും സത്യം മാത്രം സംസാരിച്ചിരുന്ന ഒരു യഥാർത്ഥ ഹിന്ദുവിനെ കൊന്നതിനാൽ ഗോഡ്സെയെ ആരും മഹാത്മാവ് എന്ന് വിളിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.