മുസ്ലീം ലീഗില്‍ ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ആവേശിച്ചിരിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
സംസ്ഥാനത്തെ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി സ്വീകരിക്കുന്നത് വിപത്തിന്റെ വഴിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗില്‍ ഇപ്പോൾ ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ആവേശിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
സമൂത്തിൽ മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണമാണ് കേരളത്തിലുള്ളത് എന്നതിനാലാണ് നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തതെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. മുഹമ്മദലി ജിന്നയുടെ മുസ്ലീം ലീഗ് ഉയര്‍ത്തിയ തീവ്ര വര്‍ഗീയതയുടെ പാതയാണ് കേരളത്തില്‍ ഇപ്പോള്‍ മുസ്ലീം ലീഗ് സ്വീകരിക്കുന്നത് എന്ന് ലേഖനത്തിൽ പറയുന്നു .
ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യമായിരുന്നു ജിന്നയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയത്. ബംഗാളില്‍ സായുധരായ മുസ്ലിം യുവാക്കള്‍ അക്രമസമരത്തിന് ഇറങ്ങിയപ്പോള്‍ 1946ല്‍ ലീഗ് പ്രതിനിധിയായ ബംഗാള്‍ മുഖ്യമന്ത്രി സുഹ്രാവര്‍ദി അക്രമം അമര്‍ച്ച ചെയ്യാന്‍ ഇടപെട്ടില്ല. ബംഗാളിനെ വര്‍ഗീയ ലഹളയിലേക്ക് നയിച്ചതായിരുന്നു അതിന്റെ ഫലം. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ അരങ്ങേറുന്നതിനാണ് മുസ്ലിംലീഗ് കോഴിക്കോട്ട് പ്രകോപനപരമായ റാലി നടത്തുകയും അതില്‍ പച്ചയായി വര്‍ഗീയത വിളമ്പുകയും ചെയ്തതെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു.