അന്താരാഷ്‌ട്ര തലത്തിൽ ഇസ്‌ലാമോഫോബിയ തടയൽ; യുഎസ് ജനപ്രതിനിധി സഭ ബിൽ പാസാക്കി
അന്താരാഷ്ട്രതലത്തിൽ ഇസ്‌ലാമോഫോബിയ തടയുന്നതിനായുള്ള ബിൽ അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഉമർ കൊണ്ടുവന്ന ബിൽ 212നെതിരെ 219 വോട്ടുകൾക്കാണ് സഭ പാസാക്കിയത്.
രാജ്യത്തെ മിനിസോട്ട എന്ന സ്‌റ്റേറ്റിനെ തീവ്രവാദി പ്രദേശം എന്ന് വിളിച്ച ലോറൻ ബിയോബെർട്ടിനെ കമ്മിറ്റി ചുമതലകളിൽനിന്ന് ഒഴിവാക്കാൻ പ്രത്യേക നടപടി സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പുതിയ നീക്കം. ലോകമാകെ വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയെ അഭിമുഖീകരിക്കുന്ന ബില്ലിൽ ഇനി പ്രസിഡൻറ് ജോ ബൈഡൻ ഒപ്പു വെക്കണം.
ബിൽ അനുശാസിക്കുന്ന നിയമപ്രകാരം വിവിധ സ്‌റ്റേറ്റുകളിൽ പുതിയ ഓഫിസ് സ്ഥാപിക്കുകയും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്യും. ഇവർ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ തടയാനായി പ്രവർത്തിക്കും. ഡിപ്പാർട്ട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടുകളിൽ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഇസ്‌ലാമോഫോബിയ അക്രമവും ശിക്ഷയില്ലായ്മയും ഉൾപ്പെടുത്തും.