ശർക്കര വിവാദം ബാധിച്ചില്ല; ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിലെ വരുമാനം ആറ് കോടി രൂപ
23 November 2021
ഇക്കുറി മണ്ഡല കാല തീർത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ മാത്രം ശബരിമലയിൽ ആറ് കോടി രൂപയുടെ വരുമാനം. ഹലാൽ ശർക്കര വിവാദം അപ്പം- അരവണ വിൽപ്പനയെ ഇതുവരെ ബാധിച്ചില്ല. എന്നാൽ നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയാണ്. അവസാന മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം.
ആദ്യ ഒരാഴ്ചയിൽ ശരാശരി 7500 പേരാണ് പ്രതിദിനം ദർശനം നടത്തിയത്. കാണിക്ക ഇനത്തിന് പുറമെ അപ്പം അരവണ വിറ്റുവരവിലും വർധന. ഒന്നേകാൽ ലക്ഷംമ ടിൻ അരവണയും അൻപതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി.
ഭക്തർ നേരിട്ട് നടത്തിയ വഴിപാട് ഇനത്തിൽ 20 ലക്ഷം രൂപയാണ് വരവ്. ഇവയ്‌ക്കെല്ലാം കൂടെ പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ദേവസ്വം ബോർഡ് നേരിട്ട് വിൽക്കുന്നത്.