ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി വര്‍ഷങ്ങളോളം ബിജെപി തുടരും: പ്രശാന്ത് കിഷോര്‍
ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയം വരും പതിറ്റാണ്ടുകളിലും തുടരുമെന്ന് രാജ്യത്തെ പ്രശസ്ത തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണ പരിപാടികളുടെ ഭാഗമായിട്ട് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽ കേവലം മുപ്പതുശതമാനം വോട്ട് ഒരു രാഷ്ട്രീയ കക്ഷിക്ക് ദേശീയതലത്തില്‍ നേടാനായാല്‍ അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുരക്ഷിതമായി പതിറ്റാണ്ടുകള്‍ മുന്നോട്ടുപോകാനാവും. അതിനാൽ ഇപ്പോഴത്തെ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രതിശ്ചായ ഇല്ലാതെ തന്നെ ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരും ദശകങ്ങളില്‍ കേന്ദ്രബിന്ദുവായി തന്നെ പ്രവര്‍ത്തിക്കും.
ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ച ശഷം 40 വര്‍ഷത്തോളം കോണ്‍ഗ്രസ് നിലനിന്നിരുന്നത് എങ്ങിനെയാണോ അത് പോലെ വിജയിച്ചാലും പരാജയപ്പെട്ടാലും വരും വര്‍ഷങ്ങളിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി വര്‍ഷങ്ങളോളം ബിജെപി തുടരും.
ഒരുപക്ഷെ ജനങ്ങള്‍ നരേന്ദ്ര മോദിയെ വലിച്ചെറിഞ്ഞേക്കാം, എന്നാൽ ബിജെപി എങ്ങും പോകുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന നിലപാട് ആയിരുന്നു പ്രശാന്ത് ഗോവയില്‍ സ്വീകരിച്ചത്.
നരേന്ദ്ര മോദിയെ വിലയിരുത്തുന്നതില്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന നിലപാടുകള്‍ തെറ്റാണെന്നും രാഹുല്‍ ഗാന്ധിയുടെ കരുതുന്നത് നരേന്ദ്ര മോദിയെ മാറ്റുന്നത് മാത്രമാണ് പ്രശ്‌നമെന്നാണെന്നും അദ്ദേഹം പറയുന്നു.