ഐഎഎസ് ജയിക്കാൻ തങ്കഭസ്മം പാലിൽ കലക്കികുടിച്ചു; കണ്ണൂരിൽ വിദ്യാർഥിയുടെ കാഴ്ചക്ക് മങ്ങലേറ്റതായി പരാതി
ഐഎഎസ് പരീക്ഷയിൽ ജയിക്കാൻ ജ്യോത്സ്യന്റെ നിർദേശപ്രകാരം തങ്കഭസ്മം പാലിൽ കലക്കികുടിച്ച വിദ്യാർഥിയുടെ കാഴ്ചക്ക് മങ്ങലേറ്റതായി പരാതി. ഇതോടൊപ്പം വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശലക്ഷ്മി യന്ത്രം എന്നിവ നൽകി 11,75,000 രൂപ ജ്യോത്സ്യർ വാങ്ങിയതായും കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദ് കണ്ണവം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്വന്തം വീടിനുള്ള കുറ്റി അടിക്കാനുള്ള മുഹൂർത്തം നോക്കാനാണ് മൊബിൻ ചന്ദ് ആദ്യമായി കണ്ണാടപ്പറമ്പിലെ ജ്യോതിഷാലയത്തിൽ എത്തുന്നത്. ഈ പരിചയത്തിൽ മൊബിന്റെ വീട്ടിൽ നിരന്തരം വന്ന ജ്യോത്സ്യൻ മൊബിൻ വാഹനപകടത്തിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് പറയുകയായിരുന്നു. ഈവിവരം പറഞ്ഞു വീട്ടുകാരെയും ഭയപ്പെടുത്തി.
പരിഹാരമായി ആദിവാസികളുടെ അടുത്ത് നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്‌നം 10 എണ്ണം വാങ്ങി സൂക്ഷിക്കാൻ നിർദേശിച്ചു. ഭാവിയിൽ മകൻ ഐ.എ.എസ് പാസാകാൻ തങ്കഭസ്മം പാലിൽ കലക്കി കുടിക്കാനും വിദേശ ലക്ഷ്മി യന്ത്രം വാങ്ങി വീട്ടിൽ സൂക്ഷിക്കാനും ഉപദേശിക്കുകയും ചെയ്തു. ഗരുഡ രത്‌നത്തിന് 10 ലക്ഷവും ഭസ്മത്തിന് 1,25,000 രൂപയും വിദേശ ലക്ഷ്മി യന്ത്രത്തിന് 50,000 രൂപയും ഇയാൾ കൈക്കലാക്കി. ഇയാൾക്കെതിരെ മൊബിൻ നൽകിയ ഹരജി പരിഗണിച്ച് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.