പാകിസ്താനിൽ ഭൂചലനം; ഒരു സ്ത്രീയും ആറ് കുട്ടികളും ഉൾപ്പെടെ 20 മരണം; 200ലേറെ പേര്‍ക്ക് പരിക്ക്
തെക്കൻ പാകിസ്താനിലെ പര്‍വത നഗരമായ ഹര്‍നായിലുണ്ടായ ഭൂചലനത്തിൽ 20 പേർ മരിച്ചു. 200 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.
പ്രദേശത്തേക്കുള്ള മികച്ച റോഡുകളുടെ അഭാവവും വൈദ്യുതിയില്ലാത്തതും മൊബൈൽ ഫോണിന് റേഞ്ചില്ലാത്തതുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് തടസമായതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു സ്ത്രീയും ആറ് കുട്ടികളും ഉൾപ്പെടെ ഇരുപത് പേരാണ് മരിച്ചതെന്ന് സർക്കാർ ഉദ്യോഗസ്ഥനായ സുഹൈൽ അൻവർ ഹാഷ്മി വാർത്താ ഏജൻസിയായ എ എഫ് പിയോട് പറഞ്ഞു.
ഒരുപക്ഷെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യ ദുരന്തനിവാരണ അതോറിറ്റി വിഭാഗം മേധാവി നസീര്‍ നാസര്‍ അറിയിച്ചു. നിലവിൽ ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം തടസപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലുള്ള ആശുപത്രിയിലെ ജീവനക്കാര്‍ വൈദ്യുതി ഇല്ലാതെയാണ് പുലര്‍ച്ചെ വരെ ജോലി ചെയ്തത്.