കെ സുധാകരനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

single-img
2 October 2021

മുൻ ഡ്രൈവർ നൽകിയ സാമ്പത്തിക ക്രമക്കേട് പരാതിയിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്.നിലവിൽ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.

പ്രാഥമിക അന്വേഷണത്തിൽ കൂടുതൽ തെളിവ് ശേഖരണത്തിന് തടസ്സങ്ങൾ ഉള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന ശുപാർശയാണ് റിപ്പോർട്ടിലുള്ളത്. അതേപോലെ തന്നെ അദ്ദേഹം എംപി ആയതിനാൽ കേസെടുത്ത് അന്വേഷണത്തിന് നിയമതടസ്സം ഉണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ട്.വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് എസ് പിയുടെ മേൽനോട്ടത്തിലാണ് നേരത്തെ പ്രാഥമിക അന്വേഷണം നടന്നത്.

പരാതി നൽകിയ കെ സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ആരോപണത്തിൽ ഉറച്ചു നിന്ന് വിജിലൻസിന് മൊഴി നൽകിയിരുന്നു.പക്ഷെ തെളിവുകൾ ഹാജരാക്കിയിരുന്നില്ല.മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മരണാർത്ഥം രൂപീകരിച്ച ട്രസ്റ്റിന്റെ പേരിൽ വിദേശത്ത് കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും, സ്വത്ത് സമ്പാദനത്തിലും നിന്നടക്കം 32 കോടി രൂപ പിരിച്ചെന്നായിരുന്നു പ്രശാന്തിന്റെ പരാതി.