മോന്‍സന് സുരക്ഷ നല്‍കിയത് തന്റെ കമ്പനിയല്ലെന്ന് മേജര്‍ രവി

single-img
29 September 2021

വ്യാജ പുരാവസ്തു ശേഖരത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് സുരക്ഷ നല്‍കിയത് തന്റെ കമ്പനിയല്ലെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ തന്റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മേജര്‍ രവി പ്രതികരിച്ചു. നേരത്തെ തന്നെ കൃത്യവിലോപത്തിന്റെ പേരില്‍ തന്റെ കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രദീപ് എന്ന വ്യക്തിയാണ് മോന്‍സന്റെ സുരക്ഷാ സേനയില്‍ ഉണ്ടായിരുന്നത്.

ഇയാള്‍ പലപ്പോഴും തന്റെ ബോഡിഗാര്‍ഡ് എന്ന പേരില്‍ പ്രദീപ് മറ്റുള്ളവരെ പരിചയപ്പെട്ടിട്ടുണ്ടെന്നും, എന്നാല്‍ തനിക്ക് ഒരു ബോഡിഗാര്‍ഡുമില്ലെന്നും മേജര്‍ രവി ഒരു ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മേജര്‍ രവിയുടെ വാക്കുകള്‍: ‘ഒരിക്കല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ കേരളത്തില്‍ നടക്കുന്ന സമയത്ത് ഞാന്‍ കൂടി ഡയറക്ടറായിരിക്കുന്ന തണ്ടര്‍ ഫോഴ്‌സില്‍ പ്രദീപ് എന്ന ഈ വ്യക്തി ജോലിയിലുണ്ടായിരുന്നു.

അതിന് ശേഷം ഹൈദരാബാദില്‍ ഒരു അതിഥിയ്‌ക്കൊപ്പം സുരക്ഷാജോലിയില്‍ നിയോഗിക്കപ്പെട്ട പ്രദീപിനെതിരെ ഒരു പരാതി വന്നതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു.പക്ഷെ ഇയാള്‍ വീണ്ടും തണ്ടര്‍ ഫോഴ്‌സിന്റെ പേരു പറഞ്ഞാണ് പുതിയ ജോലികള്‍ കണ്ടെത്തുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. മോന്സന്റെ അഞ്ചുപേരടങ്ങുന്ന സുരക്ഷാസംഘത്തില്‍ പ്രദീപ് മാത്രമേ തണ്ടര്‍ ഫോഴ്‌സില്‍ ജോലി ചെയ്തിട്ടുള്ളൂ.

ചിലപ്പോഴൊക്കെ തണ്ടര്‍ ഫോഴ്‌സിന്റെ യൂണിഫോമും ഇയാള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയ ശേഷം ആ യൂണിഫോം അവര്‍ ഉപയോഗിച്ചിട്ടില്ല. ആറു മാസങ്ങള്‍ക്ക് മുന്‍പാണ് യൂണിഫോം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടതും നടപടി സ്വീകരിച്ചതുമെന്നും മേജര്‍ രവി പ്രതികരിച്ചു.

ലോക്‌നാഥ് ബെഹ്‌റയെപ്പോലുള്ള ആളുകള്‍ പോലും ഇതുപോലുള്ള ആളുകളുടെ വലയില്‍ പോയിപ്പെടുന്നത് കഷ്ടമാണെന്നും മേജര്‍ രവി പറയുന്നു. ഇതുപോലുള്ള വ്യജന്മാര്‍ക്ക് വളം വച്ചുകൊടുക്കുന്നത് നമ്മള്‍ തന്നെയാണ്. ഒരു കമ്പനിയില്‍ നിന്നു പുറത്താക്കിയ ആളെ ഞങ്ങളുടെ കമ്പനി ഒരിക്കലും ജോലിക്കെടുക്കില്ല. കൂടാതെ, പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരെക്കുറിച്ച് കൃത്യമായി അന്വേഷിക്കാറുമുണ്ട്. പക്ഷേ, ഇവിടെ പേര് ദുരുപയോഗം ചെയ്യപ്പെടുകയാണ്.

ഒരിക്കല്‍ എപ്പോഴോ എന്റെ ഫാന്‍സ് ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള വ്യക്തിയെയും മോന്‍സന്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ആ വഴിക്ക് പോകണ്ട എന്നായിരുന്നു മോന്‍സന് ഫാന്‍സ് ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള വ്യക്തി നല്‍കിയ മറുപടിമാത്രമല്ല, എനിക്ക് ഈ പുരാവസ്തുക്കളിലോ അന്ധവിശ്വാസങ്ങളിലോ ഒട്ടും താല്‍പര്യമില്ല. കൃഷ്ണനെ കെട്ടിയിട്ട ഉരല്‍, യശോദ വെണ്ണ സൂക്ഷിച്ച പാത്രം എന്നൊക്കെ പറയുമ്പോള്‍ വിശ്വസിക്കാന്‍ നടക്കുന്നവരോട് എനിക്ക് പുച്ഛമാണ്’,