ക്രൈസ്തവർക്കിടയിൽ തീവ്രവാദ കാഴ്ചപ്പാടുകൾ ഉയർന്നു വരുന്നു: പ്രകാശ് കാരാട്ട്
ക്രൈസ്തവർക്കിടയിൽ തീവ്രവാദ കാഴ്ചപ്പാടുകൾ ഉയർന്നു വരുന്നതായി സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. ഇതോടൊപ്പം തന്നെ മുസ്ലീങ്ങൾക്കിടയിൽ തീവ്രവാദസംഘടനകളും ആശയങ്ങളും ഉയർത്തുന്ന ഭീഷണി പാർട്ടിക്ക് ബോധ്യമുണ്ടെന്നും കാരാട്ട് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
കത്തോലിക്കാ സഭ ബിജെപിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കണമെന്നും ക്രിസ്ത്യൻ പുരോഹിതരെ തന്ത്രപരമായി വശത്താക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന കേരളത്തിൽ ആശങ്കയും സംശയവും ഉണ്ടാക്കി. സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാൻ പ്രസ്താവനയെ ബിജെപി ഉപയോഗിച്ചതായും കാരാട്ട് എഴുതുന്നു.
ലൗജിഹാദിനെക്കുറിച്ചുള്ള മുഴുവൻ ചർച്ചയിലെയും മറ്റൊരു വിചിത്രമായ വശം, വിവിധ മത, -ജാതി സംഘടനകളുടെ നേതാക്കൾ “ഞങ്ങളുടെ സ്ത്രീകൾ’, “ഞങ്ങളുടെ പെൺകുട്ടികൾ’ എന്നിങ്ങനെ സംസാരിക്കുന്നു. ഇത് അവരുടെ ഗോത്രാധിപത്യവും സ്ത്രീകളുടെ ഉടമസ്ഥരാണ് ഞങ്ങൾ എന്ന സമീപനവുമാണ് വ്യക്തമാക്കുന്നത്. പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യങ്ങളിൽ സ്ത്രീകൾക്ക് അവരുടേതായ കാഴ്ചപ്പാടുകളും തെരഞ്ഞെടുപ്പുകളും ഉണ്ടായിരിക്കാം. ഇത് പരോക്ഷമായി നിഷേധിക്കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം പറയുന്നു.