പഴയ ഒരുരൂപ ഓണ്‍ലൈനില്‍ 10 ലക്ഷത്തിന് വില്‍പ്പനയ്ക്ക് വെച്ചു; അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ


ഓണ്‍ലൈനില്‍ കച്ചവടം നടത്തിയാൽ ലക്ഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായപ്പോള്‍ ഓണ്‍ലൈനില്‍ പഴയ ഒരുരൂപ വില്‍പ്പനയ്ക്ക് വച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. കര്‍ണാടകയിലെ സര്‍ജപുര മെയിന്‍ റോഡ് കൈക്രോഡ്രഹള്ളി സ്വദേശിയായ അധ്യാപികയെയാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.
ഇവര്‍ തന്റെ കൈയ്യിലുള്ള 1947 ലെ നാണയം ഓണ്‍ലൈനില്‍ വില്‍ക്കാനാണ് ശ്രമിച്ചത്.വിവിധമാധ്യമങ്ങളിലും സോഷ്യല്‍ മീടിയയിലും പഴയ നാണയങ്ങള്‍ക്ക് ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ അടുത്തിടെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് കണ്ടതിനെ തുടര്‍ന്നായിരുന്നു 38 കാരിയായ അധ്യാപിക തന്റെ കൈയ്യിലുള്ള 1947 ലെ നാണയം ജൂണ്‍ 15ന് ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് ഇട്ടത്.
ഏകദേശം 10 ലക്ഷം രൂപയാണ് ഇവര്‍ അതിന് വില നിശ്ചയിച്ചത്. തൊട്ടുപിന്നാലെ ഒരു കോടി രൂപ നല്‍കാം നാണയം വില്ക്കുന്നോ എന്ന് ചോദിച്ച് ഒരു അജ്ഞാതന്‍ ഇവരെ ബന്ധപ്പെട്ടു. മികച്ച ഓഫര്‍ കണ്ട്അധ്യാപിക ഇയാളുമായി ഡീല്‍ ഉറപ്പിച്ച്. തന്റെ വിവരങ്ങളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും നല്‍കുകയായിരുന്നു.
എന്നാല്‍, പ്രതിഫലമായുള്ള ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കില്‍, ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കേണ്ടിവരും എന്ന് അജ്ഞാതന്‍ അറിയിച്ചു. അത് വിശ്വസിച്ച അധ്യാപിക നികുതി അടക്കാനായി പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി.ഇത്തരത്തില്‍ പണം കൈമാറിയിട്ടും മറുഭാഗത്ത് നിന്നും പ്രതികരണമില്ലാത്തപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നു ഇതെന്ന് അധ്യാപിക മനസിലാക്കിയത്.
നിലവില്‍ പണവും നഷ്ടമായി, തട്ടിപ്പ് മനസിലാക്കുകയും ചെയ്ത യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പുകാരന് പണം നല്കിയ അക്കൌണ്ട്. ഇയാള്‍ ബന്ധപ്പെട്ട നമ്പര്‍ എന്നിവവച്ച് പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.