ജൂണ്‍ 16ന് ശേഷം ലോക്ക്ഡൗൺ സ്ട്രാറ്റജി മാറ്റും; ഏര്‍പ്പെടുത്തുന്നത് രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം
സംസ്ഥാനത്തിൽ ഉദ്ദേശിച്ച രീതിയിൽ രോഗവ്യാപനത്തിൽ കുറവ് വന്നിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴുള്ള ലോക്ക്ഡൗൺ 16 വരെ തുടരുമെന്നും പിന്നീടുള്ള ദിവസങ്ങളിൽ ലോക്ക്ഡൗൺ സ്ട്രാറ്റജി മാറ്റുമെന്നും അദ്ദേഹം ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലാകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് ഇപ്പോൾ നടക്കുന്നത്. 16 ണ് ശേഷം ഈ രീതി മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശം. മാറി വരുന്ന സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കും. വിശദമായ കാര്യങ്ങൾ അടുത്ത ദിവസം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളിൽ പരിശോധന വർദ്ധിപ്പിക്കാനായി പുതിയ ക്യാമ്പയിൻ ആലോചിക്കുന്നുണ്ട്. നേരത്തെതിൽ നിന്നും വ്യത്യസ്തമായി വീടുകളിൽ നിന്നാണ് രോഗം ഇപ്പോൾ പടരുന്നത്. ഇത് തടയാൻ മാർഗം സ്വീകരിക്കും. ഇപ്പോൾ സംസ്ഥാനത്തെ 119 ആദിവാസി കോളനികളുടെ 10 കിലോമീറ്റർ ചുറ്റളവിൽ വാക്സീൻ സൗകര്യമില്ല. 362 കോളനികളിൽ സ്പെഷൽ ക്യാമ്പ് നടത്തി. അവശേഷിക്കുന്നവയിലും ക്യാമ്പുകൾ ഉടൻ പൂർത്തിയാക്കണം എന്ന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.