സബ് ഇൻസ്പെക്ടറെ “മൃഗം” എന്ന് അധിക്ഷേപിച്ച ഡിസിപി ഹേമലതയോട് വിശദീകരണം തേടി കമ്മിഷണർ എ.വി. ജോർജ്

single-img
17 April 2021

പൊലീസ് കൺട്രോൾ റൂം സബ് ഇൻസ്പെക്ടറെ വയർലെസ് കോൺഫറൻസിനിടെ മൃഗമെന്ന് വിളിച്ച ധിക്ഷേപിച്ച കോഴിക്കോട് ഡിസിപി ഹേമലതയോട് വിശദീകരണം തേടി കമ്മിഷണർ എ.വി. ജോർജ്. പൊലീസ് അസോസിയേഷൻ നൽകിയ പരാതിയിലാണു നടപടി.

വിഷുവിന്റെ തലേന്നു എല്ലാ പൊലീസ് സ്റ്റേഷനുകളുമായും വയർലസിൽ ബന്ധപ്പെട്ടു പതിവായി നടത്തുന്ന ‘സാട്ട’കോൺഫറൻസിലാണ് സംഭവം. ‘‘ഒരു കാര്യം പറഞ്ഞാൽ പറഞ്ഞ ഉടൻ അനുസരിച്ചോണം. കഴിയില്ലെങ്കിൽ കഴിവുകേട് പറഞ്ഞു പുറത്തു പോകണം. 7 വാഹനങ്ങളിൽ ഇപ്പോഴും ഓഫിസർമാരില്ല. നിങ്ങൾ മനുഷ്യനോ മറ്റു വല്ലതുമാണോ? നിങ്ങൾ മൃഗങ്ങളാണോ?’’ തുടങ്ങിയ അധിക്ഷേപങ്ങളാണ് വയർലെസിലൂടെ ഡിസിപി ഉന്നയിച്ചതെന്ന് അസോസിയേഷൻ പരാതിയിൽ പറയുന്നു.

ഫ്ലയിങ് സ്ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്ഐ തലത്തിലുള്ള ഉദ്യോഗസ്ഥർ വേണമെന്നു നേരത്തെ നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കാത്തതാണ് ഡിസിപിയുടെ അനിഷ്ടത്തിനു കാരണം.

എന്നാൽ പൊലീസിലെ ആൾക്ഷാമം മൂലമാണു നടപ്പാക്കാൻ കഴിയാത്തതെന്നാണ് പൊലീസുകാർ പറയുന്നത്. 9 ഫ്ലൈയിങ് സ്ക്വാഡുകൾ ഓടിയിരുന്ന സ്ഥലത്ത് ഇപ്പോൾ 20 വണ്ടികളാണ് ഓടിക്കൊണ്ടിരിക്കുന്നത്. പൊലീസ് വാഹനത്തിൽ ഒരു എഎസ്ഐയും ഹെഡ്കോൺസ്റ്റബിളും ഉണ്ടായാൽ മാനേജ് ചെയ്യാമെന്നും പൊലീസുകാർ പറയുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ ഡിസിപി അധിക്ഷേപം ചൊരിയുകയായിരുന്നെന്നാണു പരാതി. സംഭവത്തിൽ അടിയന്തരമായി മറുപടി നൽകണമെന്നാണ് കമ്മിഷണർ ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary: DCP insults police officer during satta; Commissioner A.V. George Seeks explanation