തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ പകർച്ച വ്യാധി പോലെ; ഗൺ വയലൻസിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബൈഡൻ
ഗൺ വയലൻസിനെതിരെ നിയമം കൊണ്ടുവരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ഒരു പകർച്ച വ്യാധി പോലെയാണെന്ന് ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏതൊരു പ്രസിഡന്റിന്റെയും ജോലി അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണെന്നും മാരകായുധങ്ങളുടെ ഉപയോഗവും ലൈസൻസ് ഉള്ളവർ അത് ദുരുപയോഗം ചെയ്യുന്നതും തടയുമെന്നും അദ്ദേഹം പറഞ്ഞു.
ആഴ്ചകൾക്കു മുൻപ് ജോർജിയയിലും കൊളറാഡോയിലും നടന്ന വെടിവെപ്പിൽ 18 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ബൈഡൻ്റെ പ്രഖ്യാപനം. അടുത്ത കാലത്തായി വ്യാപകമായിക്കൊണ്ടിരിക്കുന്ന ഘോസ്റ്റ് ഗൺസ് ആണ് ഇപ്പോൾ സർക്കാരിനു തലവേദന ആയിരിക്കുന്നത്. ഓൺലൈനായി ഗൺ നിർമിക്കാനുള്ള കിറ്റ് വാങ്ങി വീട്ടിൽ തന്നെ തോക്ക് നിർമ്മിക്കാൻ ഇപ്പോൾ സാധിക്കും. ലൈസൻസ് ഇല്ലാത്തതിനാൽ ഉടമയെ കണ്ടെത്താനും ബുദ്ധിമുട്ടാണ്.
32 കോടി ജനങ്ങൾക്ക് 39 കോടി തോക്ക് ആണ് അമേരിക്കയിൽ ഉള്ളത്. വർഷത്തിൽ ശരാശരി 40000 ആളുകളാണ് തോക്ക് കൊണ്ടുള്ള ആക്രമണത്തിൽ രാജ്യത്ത് മരണപ്പെടുന്നത്.