വ്യാജ ശബ്ദരേഖയ്ക്കു പിന്നാലെ കാപ്പന് സഭയുടെ പൂര്‍ണ പിന്തുണയെന്ന വ്യാജ പ്രചാരണം; മാണി സി കാപ്പനെതിരെ ഇലക്ഷന് കമ്മീഷന് വീണ്ടും പരാതി
അനുഗ്രഹം തേടി വൈദികനെ സമീപിച്ചശേഷം ഫോട്ടോ പകര്‍ത്തി കാപ്പന് സഭ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തിയതായി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ പരാതി. ഇലക്ഷന് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മതചിഹ്നങ്ങളും അടയാളങ്ങളുംതെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചതായി തെളിവുസഹിതമാണ് പരാതി.
തെരഞ്ഞെടുക്കപ്പെട്ടാലും ജനപ്രതിനിധിക്ക് അയോഗ്യത കൽപ്പിക്കാവുന്നത്ര ഗുരുതരമായ ആരോപണമാണ് മാണി സി കാപ്പനെതിരെ ഉയർന്നിട്ടുള്ളത്. പാലാ രൂപതയിൽ ഉൾപ്പെടുന്ന കൊഴുവനാൽ സെൻറ് ജോൺസ് പള്ളി വികാരി ഫാ. ജോർജ് വെട്ടുകല്ലേൽ കാപ്പനെ അനുഗ്രഹിക്കുന്ന ചിത്രമാണ് സഭയുടെ പൂർണ പിന്തുണ കാപ്പന് എന്ന നിലയിൽ പ്രചരിപ്പിച്ചത്.
ചിത്രം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഫാ. ജോർജ് വെട്ടുകല്ലേല്‍ ചിത്രം നീക്കം ചെയ്യണമെന്നും തന്റെ ചിത്രം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും കാപ്പനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഫോട്ടോ പ്രചരണം അവസാനിപ്പിക്കാൻ തയ്യാറാകാതിരുന്നതോടെ വൈദികൻ ഇക്കാര്യങ്ങൾ വിശദീകരിച്ച് വീഡിയോ പുറത്തുവിടുകയായിരുന്നു. “ബഹുമാനപ്പെട്ട കാപ്പൻസാർ അനുഗ്രഹം തേടി തന്നെ കാണാൻ വന്നിരുന്നു. ഞാൻ അദ്ദേഹത്തിനായി പ്രാർത്ഥിച്ച് അനുഗ്രഹിച്ചു. ഈ സമയം ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ചിത്രം പകർത്തി”. ഇത് പിന്നീട് രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു. മുമ്പും പല സ്ഥാനാർഥികളും കാണാൻ വരികയും പ്രാർത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അവരാരും അതിൻറെ ചിത്രം പകർത്തി രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ല. താനിരുന്ന ഇടവകകളിലും പരിചയക്കാരുടെയടുത്തും ഈ ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ട പ്പോഴാണ് ഇടപെടേണ്ടി വന്നതെന്നും ഫാ. ജോർജ് വെട്ടുകല്ലേൽ പറഞ്ഞു. മാത്രമല്ല ഇലക്ഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നതിനാല്‍ ഇത് നിയമപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതും ചൂണ്ടിക്കാണിച്ചിരുന്നു.
വൈദികന്റെ വീഡിയോ പുറത്തിറങ്ങിയതോടെ രാഷ്ട്രീയ പ്രചരണത്തിനുപയോഗിച്ച ഫോട്ടോ മാണി സി കാപ്പന്റെ പേജിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇലക്ഷൻ പ്രചരണത്തിനായി യുഡിഎഫ് രൂപീകരിച്ച പല പേജുകളിലും ഇപ്പോഴും ചിത്രം പ്രചരിക്കുന്നുണ്ട്. അതിനിടെ ഫോട്ടോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട വൈദികനെതിരെ കള്ള പ്രചരണങ്ങളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രണ്ട് സിപിഎം സഖാക്കൾ തമ്മിലുള്ള സംസാരം എന്നപേരിൽ സിപിഎം അണികള്‍ ജോസ് കെ മാണിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്ന ടെലഫോൺ ശബ്ദരേഖ പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇത് മാണി സി കാപ്പന്റെ പാർട്ടിയുടെ ജില്ലാ നേതാവായ പൂവരണി സ്വദേശിയുടെ ശബ്ദമെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതും പരാതിയായിട്ടുണ്ട്.
ജോസ് കെ മാണിയെയും കുടുംബാംഗങ്ങളെയും അവഹേളിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട ചില കുറിപ്പുകളും പരാതിക്ക് കാരണമായിട്ടുണ്ട്. ഇതോടെ പാലായില്‍ മാണി സി കാപ്പന്റെ നില കൂടുതൽ പരുങ്ങലിലാവുകയാണ്.