2016 ൽ നേമത്ത് വോട്ട് കച്ചവടമല്ല വോട്ടുകള്‍ ചോര്‍ന്നതാണെന്ന് മുരളീധരൻ; കാരണം സഹതാപവും ഇഷ്ടക്കേടും
2016ലെ തിരഞ്ഞെടുപ്പിൽ നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍പിള്ളയ്ക്ക് കിട്ടിയത് 13860 വോട്ട് മാത്രം. കോണ്‍ഗ്രസ് ബി.െജ.പിക്ക് വോട്ട് വിറ്റതാണെന്ന് ഇപ്പോൾ ഇടത് പക്ഷത്തുള്ള സുരേന്ദ്രന് പിള്ള ആരോപിക്കുമ്പോള്‍ വോട്ടു കച്ചവടം തള്ളിക്കളയുകയാണ് ഇപ്പോഴത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമത്തെ യു.ഡി.എഫ് വോട്ട് നല്ല രീതിയിൽ ചോര്ന്നിട്ടുണ്ടാകാമെന്ന് സമ്മതിച്ച് കെ.മുരളീധരന്. ചോര്‍ച്ചക്ക് കാരണമായി മുരളീധരൻ ചൂണ്ടിക്കാണിക്കുന്നത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.സുരേന്ദ്രന്പിള്ളയോടുള്ള ഇഷ്ടക്കേടും ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് ലഭിച്ച സഹതാപവുമാണെന്ന് മുരളീധരന് ഒരു മാധ്യമത്തോട് പറഞ്ഞു. അതേ സമയം വോട്ട് കച്ചവടമല്ല ബി.ജെ.പിയുടെ വിജയകാരണമെന്ന് കുമ്മനം രാജശേഖരനും അവകാശവാദം ഉന്നയിച്ചു.
പക്ഷേ യു.ഡി.എഫിന്റെ വോട്ടുകള്‍ ചോര്‍ന്നൂവെന്നതില്‍ മുരളിക്ക് സംശയമില്ല. എന്നാല്‍ യു.ഡി.എഫ് വോട്ട് കിട്ടിയില്ല, നേമത്ത് ബി.ജെ.പിക്ക് ഫിക്സഡ് വോട്ടുള്ളതുകൊണ്ടാണ് ജയിക്കുന്നതെന്നാണ് കുമ്മനത്തിന്റെ വാദം. ഇങ്ങിനെ 2016ലെ വോട്ട് പോയ വഴി, ഇത്തവണയും നേമത്തെ ത്രികോണ പോരിന്റെ വീര്യം കൂട്ടുകയാണ്.