ഞാൻ മുഖ്യമന്ത്രിയായില്ലെങ്കിൽ പലതും നേടാനാകില്ല; ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ തയ്യാറെന്ന് ഇ ശ്രീധരൻ


കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താൻ തയ്യാറാണെന്ന് ഇ ശ്രീധരന് (E Sreedharan). അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന് പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കേരളത്തിൽ അധികാരത്തിൽ എത്തുകയാണെങ്കിൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുകയും വികസനം കൊണ്ടുവരികയും ചെയ്യും. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്ത ഭരണഘടനാ പദവിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
“ബിജെപി ആഗ്രഹിക്കുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. പാര്‍ട്ടി ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയാകും. ഞാന്‍ തുറന്നുപറയട്ടെ. ഞാന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ ഇതൊന്നും നേടാനാകില്ല.”
ശ്രീധരൻ പറഞ്ഞു.
സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാളെന്ന പ്രതിച്ഛായയുള്ള താൻ ബിജെ.പിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്ക് പാർട്ടിയിലേക്കുണ്ടാവും. ബിജെപിയുടെ ഇമേജ് വർദ്ധിക്കും. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. അധികാരം ജനസേവനത്തിന് അനിവാര്യമാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ പങ്കാളിയായിരുന്നു. ബിജെപിക്ക് മാത്രമേ കേരളത്തിൽ ഇനിയെന്തെങ്കിലും ചെയ്യാനാവൂ. എൽ.ഡി.എഫിനും യുഡി.എഫിനും കേരളത്തിന്റെ വികസനത്തിൽ താത്പര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

“കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരണം. കഴിഞ്ഞ 20 വര്‍ഷമായി ഒരു നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. വരാന്‍ സമ്മതിക്കുന്നില്ല ഇവിടുത്തെ ആള്ക്കാര്. ആ സ്വഭാവം മാറണം. വ്യവസായങ്ങള്‍ വരാതെ ആളുകള്‍ക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സില്‍വര്‍ ലൈന്‍. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്.”
ശ്രീധരന് പറഞ്ഞു.
കേരളത്തില്‍ പ്രളയമുണ്ടായതിന്റെ കാരണം പോലും സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതൊരു മനുഷ്യനിര്‍മിത പ്രളയമാണ്, സ്വാഭാവികമല്ല. ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നും കണ്ടെത്തണം. ഒരു നടപടിയും എടുത്തിട്ടില്ല. പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ പുനരധിവാസം സര്‍ക്കാറിന്റെ നേട്ടമായി പറയാന്‍ സാധിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
Open to Chief Ministership if BJP comes to power in Kerala, says Metroman Sreedharan