ഇറാന് മുന്നറിയിപ്പ് നൽകി ബൈഡൻ; ആണവക്കരാർ അംഗീകരിക്കാതെ ഉപരോധം പിന്‍വലിക്കില്ല


2015 ലെ ആണവക്കരാർ അംഗീകരിക്കാതെ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. വന്‍തോതിലുള്ള യുറേനിയം സമ്പൂഷ്ടീകരണം ഇറാന് അവസാനിപ്പിക്കണമെന്നും ബൈഡന് ആവശ്യപ്പെട്ടു. യുഎസ് ഉൾപ്പെടെ ആറു രാജ്യങ്ങളുമായുണ്ടാക്കിയ 2015ലെ ആണവക്കരാറിൽ നിന്ന് ഇറാൻ പിന്മാറിയിരുന്നു.
ചർച്ചക്ക് മുന്നോടിയായി യുഎസ് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നു കഴിഞ്ഞ ദിവസം ഇറാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചർച്ചക്ക് മുന്നേ ഉപാധികൾ നിർണയിക്കാൻ സാധിക്കില്ലെന്നാണ് ബൈഡന്റെ പരോക്ഷ പരാമർശം .എന്നാൽ, അമേരിക്ക ഉപരോധം പിന്‍വലിക്കാതെ ആണവക്കരാർ അംഗീകരിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു.
യുറേനിയം സമ്പുഷ്ടീകരണത്തിന് ഇനി രാജ്യം പരിധികൾ വയ്ക്കില്ലെന്നും രാജ്യാന്തര ആണവ ഏജൻസിയുമായുള്ള ബന്ധം തുടരുമെന്നുമായിരുന്നു കരാറിൽനിന്ന് പിൻമാറിയതിനു പിന്നാലെ ഇറാന്റെ പ്രതികരണം.
എന്നാൽ, 2015 ലെ കരാർ അനുസരിച്ച് വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ എന്ന് നിർദേശിച്ചിരുന്നു. 300 കിലോഗ്രാമില്‍ താഴെ യുറേനിയം സമ്പുഷ്ടീകരിക്കാനായിരുന്നു അനുമതി. ഇത്തരത്തിൽ യുറേനിയം സമ്പുഷ്ടീകരണത്തിനു പരിധിയില്ലാതാകുന്നതോടെ ഇറാന്റെ ലക്ഷ്യം അണ്വായുധ നിർമാണമായിരിക്കുമെന്നും രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടിയിയിരുന്നു.