നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു

single-img
20 January 2021

പ്രശസ്‌ത ചലച്ചിത്ര നടനായ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കൊവിഡ് മുക്തിനേടി വീട്ടിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു വേർപാട്. ഗാനരചയിതാവും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്.

ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.അപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

രണ്ടുദിവസം ഐ.സി.യുവിൽ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മുത്തച്ഛൻ കഥാപാത്രമായി ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അവിസ്‌മരണീയമായ പ്രകടനം കാഴ്‌ച വച്ചു.

ദേശാടനത്തിലൂടെ 1996ൽ ജയരാജ് ആണ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ തേടി പിന്നെയും നിരവധി വേഷങ്ങൾ എത്തി. കളിയാട്ടം, കൈക്കുടന്ന നിലാവ്, കല്യാണരാമൻ, രാപ്പകൽ, പോക്കിരിരാജ, മായാമോഹിനി തുടങ്ങി മലയാള സിനിമയിലും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, പമ്മൽ കെ സംബന്ധം, ചന്ദ്രമുഖി എന്നീ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.