മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെയും സഹോദരന്റെയും മുന്നിൽ ആറാം ക്ലാസ് വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു

single-img
23 November 2020

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ചാര്ജുചെയ്യാൻ ശ്രമിക്കുന്നതിനിടെ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസ്–അനിത ദമ്പതികളുടെ മകൾ അജ്ന ജോസ് (11) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഷോക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. വാളിയോട് എസ്ആർവി യുപി സ്കൂളിലെ വിദ്യാർഥിനിയാണ്.

വീടിനായുള്ള അലച്ചിലിനിടെ മകളെ നഷ്ടപ്പെട്ടതോർത്ത് വിങ്ങുകയാണ് അജോ ഭവനിൽ ജോസും അനിതയും. ടാർപോളിൻ ഷീറ്റ് മറച്ച വീട്ടിലെ പരിമിതികൾക്കിടയിൽ നിന്ന് പഠിച്ചു മിടുക്കിയായി വലിയ ആളാകുന്നതു സ്വപ്നം കണ്ടിരുന്ന അജ്ന പോയി. ‌ഇരുന്നു പഠിക്കാൻ സൗകര്യപ്രദമായൊരു സ്ഥലമുണ്ടായിരുന്നെങ്കിൽ അജ്ന ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. ഓൺലൈൻ പഠനത്തിനു ഫോൺ ചാർജ് ചെയ്യാനായി ഫാനിന്റെ പ്ലഗ് എടുത്തുമാറ്റുമ്പോൾ ഷോക്കേറ്റാണ് ആറാം ക്ലാസുകാരി അജ്ന ജോസ് മരിച്ചത്. അമ്മയുടെയും സഹോദരന്റെയും മുന്നിലായിരുന്നു സംഭവം.

വെളിയം വാളിയാേട് മറവൻകാേട് കോളനി മിച്ചഭൂമിയിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ടാർപോളിൻ ഷെഡിലാണ് കുടുംബം താമസിക്കുന്നത്. വീടിനായി അജ്നയുടെ മാതാപിതാക്കൾ വെളിയം പഞ്ചായത്തിൽ പല തവണ കയറിയിറങ്ങി. ഒന്നും നടന്നില്ല. പരിവർത്തിത ക്രിസ്ത്യൻ വിഭാഗമായതിനാൽ ജനറൽ കാറ്റഗറിയിലാണ് കുടുംബം ഉൾപ്പെട്ടിരുന്നതെന്നും ഇതുമൂലം ലൈഫ് മിഷനിൽ വീട് അനുവദിക്കുന്നതിന് കാലതാമസം നേരിട്ടെന്നും മുൻ വാർഡ് അംഗം പറഞ്ഞു. ഇപ്പോൾ ഗുണഭോക്താക്കളുടെ പട്ടികയിൽ കുടുംബത്തിന്റെ പേരുണ്ടെന്നും അറിയിച്ചു.