അമേരിക്ക അടുത്ത നാലു വർഷം ആരു നയിക്കുമെന്ന വിധിയെഴുത്ത് ഇന്ന് ; തിരഞ്ഞെടുപ്പ് ചൂടിൽ അമേരിക്ക
ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായ അമേരിക്ക അടുത്ത നാലു വർഷം ആരു നയിക്കുമെന്ന വിധിയെഴുത്ത് ഇന്ന് നടക്കും. നിലവിലെ പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് വീണ്ടും തുടരാനാകുമോ, ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ അട്ടിമറി വിജയം നേടുമോ- ലോകം ഉറ്റുനോക്കുകയാണ്.
ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനു മുൻതൂക്കമുണ്ടെന്നു ചില സർവേകൾ പ്രവചിക്കുന്നുണ്ട്. വൈസ് പ്രസിഡൻറ് സ്ഥാനാർഥികളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് പെൻസും, ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസും മത്സരിക്കുകയാണ്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വിജയം സംബന്ധിച്ച് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച ട്രംപും ബൈഡനും മൂർച്ചയേറിയ ഭാഷയിലാണ് എതിരാളികൾക്കെതിരെ പ്രതികരിച്ചത്.
കഴിഞ്ഞതവണ ട്രംപിന് എട്ടു ശതമാനം ലീഡ് നല്കിയ ഒഹായോയിലും ബൈഡൻ വോട്ടു തേടിയപ്പോൾ ബൈഡന്റെ ജന്മ നാട്ടിൽ വോട്ടുതേടി ട്രംപുമെത്തി. കോവിഡ് മഹാമാരിയായിരുന്നു ഇത്തവണ അമേരിക്കയിലെ ഏറ്റവും വലിയ പ്രചാരണ വിഷയം. മുൻകൂർ വോട്ടിംഗ് സംവിധാനം 9.3 കോടി വോട്ടർമാരാണ് ഇതുവരെ പ്രയോജനപ്പെടുത്തിയത്. ഇത്തവണത്തേത് രാജ്യത്തെ 59-ാം തെരഞ്ഞെടുപ്പാണ്.
പൊതുവോട്ടെടുപ്പിൽ ജയിക്കുന്ന പ്രതിനിധികൾ ചേർന്ന ഇലക്ടറൽ കോളജ് പിന്നീട് വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും.