യമൻ സ്വദേശിയുടെ കൊലപാതകം; ഖത്തറില്‍ കണ്ണൂർ സ്വദേശികൾക്ക് വധശിക്ഷ; കേസിൽ വ്യക്തതയില്ലാതെ കുടുംബാങ്ങങ്ങൾ
കണ്ണൂർക്കാരായ നാല് യുവാക്കൾക്ക് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ച സംഭവത്തിൽ വ്യക്തതയില്ലാതെ കുടുംബം. സ്വര്‍ണവ്യാപാരിയായ യമന്‍ സ്വദേശി സലാഹുല്‍ കാസിമിനെ വധിച്ച കേസിലാണ് കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ നാല് യുവാക്കൾക്കാണ് ബുധനാഴ്ച വധശിക്ഷ വിധിച്ചത്. കെ. അഷ്ഫീര് (30), അനീസ് (33), റാഷിദ് കുനിയില്‍ (33), ടി. ശമ്മാസ് (28) എന്നിവരെയാണ് വധശിക്ഷക്ക് വിധിച്ചത്. സ്വർണ്ണവും പണവും മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് കേസ്.
ഇതിൽ അഷ്ഫീർ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒളിവിലാണ്. ഇവർ നാട്ടിലേക്ക് കടന്നെന്നാണ് വിവരം. അഷ്ഫീറിന്റെ സഹോദരൻ ജഹസീറും ഇതേ കേസിൽ തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിലാണ്. എന്നാൽ, കേസിനെയോ വിധിയെയോ സംബന്ധിച്ച് ഒരു വിവരവും അഷ്ഫീറിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ അഷ്ഫീറും സഹോദരനും അന്നുതൊട്ടെ ജയിലിലാണ്. ഇവരെ കൂടാതെ മട്ടന്നൂർ പാലോട്ടുപള്ളിയിലെ മറ്റ് രണ്ടുപേരായ ഉസ്മാൻ, ഫായിസ് എന്നിവർക്കും കേസിൽ തടവുശിക്ഷ ലഭിച്ചു എന്നാണ് പുറത്തുവരുന്ന വാർത്ത. എന്നാൽ, ഇതുസംബന്ധിച്ചുള്ള ഒരു അറിയിപ്പോ വ്യക്തതയോ ഇവരുടെ കുടുംബാംഗങ്ങളിൽ ആർക്കും ലഭിച്ചിട്ടില്ല. അഷ്ഫീർ കൊല്ലപ്പെട്ട യമൻ പൗരന്റെ ജീവനക്കാരനായിരുന്നു.