ഭർത്തൃമാതാവ് മണ്ണെണ്ണയൊഴിച്ചു ഭർത്താവ് തീകൊളുത്തി നിഷയുടെ കൊലപാതകം നടന്നതിങ്ങനെ; ദീപുവും അമ്മ സുഭദ്രയെയും അറസ്റ്റിൽ
വര്‍ക്കലയില്‍ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്റെ ഭാര്യ നിഷയാണ് പൊള്ളലേറ്റ് ചികില്‍സയിലിരിക്കെ മരിച്ചത്. ദീപുവിനെയും ദീപുവിന്റെ അമ്മ സുഭദ്രയെയും കൊലപാതക കുറ്റത്തിന് വര്‍ക്കല പൊലീസ് അറസ്റ്റുചെയ്തു. സ്ത്രീധന–ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് വര്‍ക്കല പൊലീസ് പറയുന്നു.
വിവാഹത്തിനു നിഷയുടെ വീട്ടുകാർ സ്ത്രീധനമായി നല്കിയ സ്വര്‍ണവും പണവും ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തിനു എടുത്തു ഉപയോഗിച്ചതിന്റെ പേരില്‍ തുടങ്ങിയ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. വര്‍ക്കല രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്റെ ഭാര്യ നിഷയെ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീകൊളുത്തി കൊന്നത്.
അമിത മദ്യപാനിയായ ദീപു നിരന്തരം മദ്യപിച്ചുവന്ന് നിഷയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. നിഷയുടെ ശരീരത്തില്‍ ദീപുവോന്റെ അമ്മ സുഭദ്ര മണ്ണെണ്ണയൊഴിക്കുകയും ദീപു തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിഷയെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവസ്ഥ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് നിഷ ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
നിഷയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ദീപുവിനെ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ സുഭദ്രയെയും അറസ്റ്റ് ചെയ്തു. കേസില്‍ സുഭദ്രയാണ് ഒന്നാം പ്രതി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര പനവേലി സ്വദേശിനിയായ നിഷയുടെയും ദീപുവിന്റേയും വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു നടന്നത്.