ശബരിമല തീത്ഥാടനം: മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കോട്ടയം കളക്ടർ

single-img
10 October 2020

സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൊവിഡ് പ്രോ​ട്ടോക്കോള്‍ പാലിച്ച് തുലാമാസ പൂജക്ക് ശബരിമല തീത്ഥാടനം നടത്തുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ കോട്ടയം ജില്ലാ കളക്ടർ പുറത്തിറക്കി. ഇതിന്റെ ഭാഗമായി എരുമേലി ഉൾപ്പെടെ ജില്ലയിലെ ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളിലും ഭക്തരെ വിരിവെക്കാൻ അനുവദിക്കില്ല.

മുന്‍പ് ഉണ്ടായിരുന്നതില്‍ നിന്നും വിത്യസ്തമായി അഞ്ച് പേരിൽ അധികമുള്ള പേട്ടതുള്ളൽ, ഘോഷയാത്ര എന്നിവ നടത്താൻ പാടില്ല. ഇവയ്ക്ക് വേണ്ടി വേഷഭൂഷാദികൾ വാടകക്ക് എടുക്കാനും കൈമാറാനും പാടില്ല. അതേപോലെ തന്നെ മണിമലയാർ, മീനച്ചിലാർ എന്നിവക്ക പുറമെ ഇവയുടെ കൈവഴികളിലുമുള്ള കുളിക്കടവിലും പൊതു ജല സ്രോതസ്സുകളിലും ഭക്തര്‍ക്ക് ഇറങ്ങുന്നതിനും നിരോധനമുണ്ട്.

ഇതോടൊപ്പം എരുമേലി വലിയ തോടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഷവറുകൾ കുളിക്കാൻ ഉപയോഗിക്കരുത്. അന്നദാനം അത്യാവശ്യക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതും അത് വാഴയിലയിൽ നൽകേണ്ടതുമാണ്. ഇവയ്ക്ക് പുറമേ ജ്ല്ലാ ഭരണകൂടത്തിന്റെ കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച നിർദ്ദേശങ്ങള്‍ വിവിധഭാഷകളിൽ തയ്യാറാക്കി നൽകാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നല്‍കുകയും ചെയ്തു.