സമൂഹത്തിന് തെറ്റായ സന്ദേശം നൽകും; ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവരുടെ ജാമ്യ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ
സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച യൂട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷൻ എതിര്‍ത്തു.
ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കൈയിലെടുക്കുന്നതിന് പ്രചോദനമാകുമെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്. ഹര്‍ജിയില്‍ വാദം കേട്ട തിരുവനന്തപുരം ജില്ലാകോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി.
വിജയ് പി.നായര്‍ നല്കിയ പരാതിയിൽ തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്മിയും സംഘവും അയാൾക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ചത്. അതേസമയം, വിജയ് പി നായരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിജയ് പി നായർ ഇപ്പോൾ റിമാൻഡിലാണ്.