താനൂരിൽ ‘ദൃശ്യം’ മോഡല്‍ കൊലപാതകം: തീയേറ്റര്‍ ജീവനക്കാരൻ അറസ്റ്റില്‍; മൊബൈല്‍ ലൊക്കേഷന്‍ മാറ്റാനായി മൊബൈല്‍ മറ്റൊരു കാറിലിട്ടു
‘ദൃശ്യം’ സിനിമയുടെ മോഡലില്‍ കൊലപാതകം നടത്തിയ സിനിമ തിയേറ്റര്‍ ജീവനക്കാരൻ പോലീസ് പിടിയിൽ. പാലക്കാട് കുമരംപുത്തൂര്‍ സ്വദേശി കൈപ്പേടത്ത് ദിനൂപ് എന്ന അനൂപിനെ(30)യാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയ പ്രതി അനൂപിനെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനൂര്‍ പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട യുവാവിന്റെ തൈറോയ്ഡ് ഗ്ലാന്‍ഡ് തകര്‍ന്നും അന്നനാളം കീറിയ നിലയിലുമാണുള്ളതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആശാരിപ്പണിക്കായി താനൂരില്‍ എത്തിയ ബേപ്പൂര്‍ സ്വദേശിയായ പറമ്പത്ത് വൈശാഖിനെ (27)യാണ് പിവിഎസ് തിയേറ്ററിന് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖിനെ കാണാനില്ലെന്ന് പോലീസില്‍ അറിയിച്ചത് പ്രതിയായ അനൂപായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുമ്പോള്‍ ഒന്നും അറിയാത്ത ഭാവത്തില്‍ അനൂപും കൂടെയുണ്ടായിരുന്നു.
പ്രതിയായ അനൂപ് മദ്യത്തിനടിമയാണ്. തന്റെ അമിതമായ ലഹരി ഉപയോഗം തിയേറ്റര്‍ ഉടമസ്ഥനെ വൈശാഖ് അറിയിക്കുന്നുവെന്നത് വൈരത്തിനു കാരണമായി. കൂടാതെ,13 വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കേവലം ഒരു വര്‍ഷം മുമ്പ് ജോലിക്കെത്തിയ വൈശാഖിനു ലഭിച്ച സ്വീകാര്യതയുമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
ബുധനാഴ്ച രാത്രി എത്തിയ പ്രതി വൈശാഖിനെ ചവിട്ടി താഴെയിട്ടു. കാല്‍ കൊണ്ട് ചവിട്ടുകയും മുട്ടുകാല്‍ കൊണ്ട് കഴുത്തിന് അമര്‍ത്തി കൊല്ലുകയുമായിരുന്നു. ഇതിന്റെ ആഘാതത്തില്‍ ശ്വാസനാളം തകരുകയും തൊണ്ടക്കുഴി നുറുങ്ങിയിട്ടുമുണ്ട്. കൊലപാതകം നടത്തിയശേഷം മുങ്ങി മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കുളത്തില്‍ തള്ളുകയായിരുന്നു.
തുടര്‍ന്ന് പോലീസ് അനൂപിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടയില്‍ ദൃശ്യം സിനിമ മോഡലില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അനൂപ് ശ്രമം നടത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവാണ് കേസ് തെളിയിച്ചത്. തെളിവ് നശിപ്പിക്കാന്‍ ചവിട്ടി കൊല്ലാന്‍ ഉപയോഗിച്ച ചെരുപ്പുകള്‍ ഒളിപ്പിച്ചു വയ്ക്കുകയും, മൊബൈല്‍ ലൊക്കേഷന്‍ മാറ്റാനായി മൊബൈല്‍ മറ്റൊരു കാറിലിടുകയും ചെയ്തു.