സൗദിയിൽ ഏഴുമാസത്തിനു ശേഷം ഉംറ തീർത്ഥാടനം പുനരാരംഭിച്ചു: ഒരുദിവസം ആറായിരം പേർക്ക് അനുമതി
![single-img](https://www.evartha.in/archive/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2020/10/umra-soudi-1024x576.jpg)
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിറുത്തിവച്ചിരുന്ന ഉംറ തീർത്ഥാടനം പുനരാരംഭിച്ചു. സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളും കഅ്ബയെ ചുറ്റി ഉംറ നിർവഹിക്കാനെത്തി. ഏഴു മാസത്തിനു ശേഷമാണ് ഇന്നലെ മുതൽ തീർത്ഥാടനം വീണ്ടും ആരംഭിച്ചത്. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കർമ്മങ്ങൾ നടത്താൻ അനുവദിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ദിവസം ആറായിരം തീർത്ഥാടകർക്കായിരിക്കും അനുമതി നൽകുന്നതെന്നാണ് റിപ്പോർട്ട്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അനുമതി. രജിസ്റ്റർ ചെയ്യാൻ പ്രത്യേക ആപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഒരുലക്ഷത്തിലധികം പേർക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. തീർത്ഥാടകർക്ക് അധികൃതർ നിശ്ചയിച്ച സമയത്തായിരിക്കും ഉംറയ്ക്ക് അനുമതി ലഭിക്കുക. പ്രത്യേക സംഘങ്ങളായിട്ടാണ് കർമ്മങ്ങൾക്കായി തീർത്ഥാടകരെ കടത്തിവിടുന്നത്.
ഒരു സംഘത്തിന് ഉംറ ചെയ്യാൻ മൂന്നുമണിക്കൂറാണ് അനുവദിക്കുക. ഇത്തരത്തിൽ ഒരുദിവസം ആറ് സംഘത്തിനായിരിക്കും അനുമതി. ആവശ്യമുളളവർക്ക് ആരോഗ്യപ്രവർത്തകരുടെ സേവനം എപ്പോഴും ലഭിക്കും. ഘട്ടംഘട്ടമായി തീർത്ഥാടനത്തിന് അനുമതി നൽകുന്നവരുടെ എണ്ണം ഉയർത്തും.