ഇനി കാണുവാൻ പോകുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത വെറെെറ്റി: സർക്കാരിനെതിരെ ആള്‍ക്കൂട്ടവും പ്രകടനവും ഇല്ലാതെ യുഡിഎഫ് സമരങ്ങൾ തുടരുമെന്ന് എംഎംഎഹസൻ
സംസ്ഥാന സര്‍ക്കാരിനെതിരായ സമരം പ്രതിപക്ഷം തുടരുമെന്ന് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സമരമം നടത്തുകയെന്നും അതിൻ്റെ ഭാഗമായി 12 ന് അഞ്ച് പേര്‍ പങ്കെടുക്കുന്ന സമരം നിയോജകമണ്ഡലങ്ങളില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന് ആള്‍ക്കൂട്ടവും പ്രകടനവും ഉണ്ടാവില്ലെന്നും ഹസന്‍ പറഞ്ഞു. സംസ്ഥാനത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമാണ്. സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാത്രമാണ് സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്നും ഹസന്‍ പറഞ്ഞു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചതോടെയാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധം താളം തെറ്റിയത്. ബിജെപി-സിപിഎം ധാരണയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിൻ്റെ ഭാഗമായാണ് മോദിക്കെതിരെ പിണറായി ഒരു വാക്ക് പോലും സംസാരിക്കാത്തതെന്നും ഹസൻ ചൂണ്ടിക്കാട്ടി.
രാത്രിയുടെ ഇരുട്ടില്‍ സി പി എമ്മും ബി ജെ പിയും ഭായി ഭായി ആണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ഹസന്‍ പരിഹസിച്ചു. ആടറിയുന്നോ അങ്ങാടി വാണിഭം എന്നതു പോലെയാണ് കെ സുരേന്ദ്രൻ്റെ അവസ്ഥയെന്നും ബിജെപി സിപിഎം ധാരണയെ പറ്റി സുരേന്ദ്രന്‍ ഒന്നും അറിയുന്നില്ലെന്നും ഹസന്‍ പരിഹസിച്ചു.