അദ്വാനി ജി ഉള്‍പ്പെടെയുള്ളവരെ ഇക്കാലമത്രയും വേട്ടയാടിയവർ ഇനിയെങ്കിലും മാപ്പു പറയണം: വി മുരളീധരന്‍
ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി ഉത്തരവ് വന്നതിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. സത്യത്തിന്റെ ജയമാണ് ഇന്ന് ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധിയിലൂടെ രാജ്യം കണ്ടത് എന്നും അദ്വാനി അടക്കമുള്ളവരെ ഇക്കാലമത്രയും വേട്ടയാടിയവർ ഇനിയെങ്കിലും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
1992 ലെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയതാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും അദ്വാനി ജി അടക്കമുള്ളവരെ ഇക്കാലമത്രയും വേട്ടയാടിയവർ ഇനിയെങ്കിലും മാപ്പു പറയണം എന്നായിരുന്നു അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ എഴുതിയത്.
മുസ്ലീങ്ങളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാൻ കഴിഞ്ഞ 28 വർഷമായി കോൺഗ്രസ് ഉപയോഗിച്ചിരുന്ന ഒരു നുണക്കഥയാണ് ഇന്നത്തെ കോടതി വിധിയോടെ പൊളിഞ്ഞത് എന്നും മുരളീധരൻ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
സത്യത്തിന്റെ ജയമാണ് ഇന്ന് ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധിയിലൂടെ രാജ്യം കണ്ടത്. ബാബറി മസ്ജിദ് തകർത്തവരെന്ന് വിളിച്ച് മുതിർന്ന ബി ജെ പി നേതാക്കളെ ഇത്രയും കാലം അപമാനിച്ചവർക്കും കരിവാരിത്തേച്ചവർക്കുമുള്ള മറുപടി. ബാബറി മസ്ജിദ് പൊളിച്ച കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉൾപ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു കൊണ്ടാണ് കോടതി വിധി. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനി ജിയും ജോഷിജിയും ശ്രമിച്ചതെന്നുമാണ് കോടതി നിരീക്ഷിച്ചത് .
1992 ലെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയതാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും അദ്വാനി ജി അടക്കമുള്ളവരെ ഇക്കാലമത്രയും വേട്ടയാടിയവർ ഇനിയെങ്കിലും മാപ്പു പറയണം. കോൺഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായി ചരിത്രം ഈ വ്യാജ പ്രചാരണത്തെ ഓർത്തു വയ്ക്കും.
മുസ്ലീങ്ങളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാൻ കഴിഞ്ഞ 28 വർഷമായി അവർ ഉപയോഗിച്ചിരുന്ന ഒരു നുണക്കഥയാണ് ഇന്നത്തെ കോടതി വിധിയോടെ പൊളിഞ്ഞത്.
ബാബറി മസ്ജിദ് തകർത്ത സംഭവം ആസൂത്രിതമല്ലെന്ന നിലപാടാണ് പാർട്ടി അന്നും ഇന്നും സ്വീകരിച്ചിട്ടുള്ളത്. അത് കോടതിയും അംഗീകരിച്ചതിൽ വ്യക്തിപരമായും ഏറെ സന്തോഷമുണ്ട്.