പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400 ജീവനക്കാർക്ക് കോവിഡ്, ഒൻപത് പേർ മരിച്ചു: ക്ഷേത്രം തുറന്നുകൊടുക്കണമെന്ന് ഭക്തർ
ഭക്തജനങ്ങൾക്കായി ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെ ക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂജാകർമങ്ങൾ നിർവഹിക്കുന്നവർ ഉൾപ്പടെയുളള ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഒൻപതുപേർ മരിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
പതിനാറുപേർ ഇപ്പോഴും ആശുപത്രിയിലാണെന്നാണ് ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കുന്നത്. പൂജാരികൾ ഉൾപ്പടെ ക്വാറൻ്റെെനിലായതോടെ ക്ഷേത്രത്തിന്റെ ദൈനംദിന അനുഷ്ഠാനങ്ങൾക്ക് പ്രയാസം നേരിടുന്നതായും ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിനുള്ളിൽ മാസ്ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ ഉൾപ്പടെയുളള കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുളള നടപടി കർശനമാക്കാൻ ജില്ലാകളക്ടറുടെ നേതൃത്വത്തിലുളള അവലോകനയോഗത്തിൽ തീരുമാനമായിട്ടുണ്ട്.
പുരി ജഗന്നാഥ ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജിയും നിലനിൽക്കുന്നുണ്ട്. അതേസമയം നവംബറിന് മുൻപ് ക്ഷേത്രം തുറക്കേണ്ടെന്നാണ് പൂജാരിമാരുടെ അഭിപ്രായം.കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്നാണ് തങ്ങളുടെ നിലപാടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.