ബീഹാര്‍ ഡിജിപി രാജിവച്ചു: തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ

single-img
23 September 2020

ബീഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ രാജിവെച്ചു. വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ പാണ്ഡേ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് രാജിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായാരിക്കും ഇദ്ദേഹം മത്സരിക്കുകയെന്നാണ് പുറതത്തു വരുന്ന റിപ്പോർട്ടുകൾ. 

നടന്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യാ കേസില്‍ റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഇയാൾ ഉന്നയിച്ചിരുന്നു. റിയ ചക്രബര്‍ത്തിക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡേ പറഞ്ഞത്. പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും അദ്ദേഹം തൻ്റെ വാദം വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.

ബീഹാര്‍ സര്‍ക്കാര്‍ സുശാന്ത് സിംഗിന്റെ മരണം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് റിയ ചക്രബര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡേ പ്രസ്താവന നടത്തിയത്. സുശാന്ത് സിംഗ് കേസിലെ അന്വേഷണങ്ങള്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതില്‍ നിതീഷ് കുമാറിനെയും ബി.ജെ.പിയെയും സഹായിച്ചത് ഗുപ്‌തേശ്വറിന്റെ ഇടപെടലുകളാണെന്നുള്ള വ്യാപക വിമര്‍ശനവും ഉയർന്നിരുന്നു. 

2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തിക്കൊണ്ട് തൻ്റെ രാഷ്ട്രീയചായ്‌വും താല്‍പര്യവും നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനായി ആ വര്‍ഷം മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചിരുന്നെങ്കിലും മത്സരിക്കാനാകാത്തതിനെ തുടര്‍ന്ന് രാജി പിന്‍വലിച്ച് സര്‍വീസില്‍ തുടരുകയായിരുന്നു.