തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; കേന്ദ്രത്തിന് നന്ദി അറിയിച്ച് വി മുരളീധരൻ
സംസ്ഥാനത്തെ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലയില്‍ അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നൽകാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിൽ നന്ദി അറിയിച്ച് കേന്ദ്രമന്തി വി മുരളീധരൻ. കേന്ദ്രത്തിന്റെ തീരുമാനം വഴി യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള പാസഞ്ചർ സർവീസുകൾ സമയബന്ധിതമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കുകയും എല്ലാ സൗകര്യങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിൽ എഴുതി. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹർദീപ് സിങ് പൂരിക്കും നന്ദി പറയുകയും ചെയ്തു.
കേന്ദ്ര തീരുമാനത്തോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് അദാനി ഗ്രൂപ്പിന് ലഭിക്കുന്നത്. കേരളാ സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
നേരത്തേ തന്നെ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിനെതിരായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും സ്വകാര്യ വത്കരണം അനുവദിക്കരുതെന്നും വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും അറിയിച്ചിരുന്നു.