ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്കിന്റെ ഗ്രീൻ സിഗ്നൽ

single-img
17 August 2020

ബിജെപി നേതാക്കളുടെയും സംഘപരിവാർ സംഘടനകളുടെയും വിദ്വേഷപോസ്റ്റുകൾക്കെതിരെ നടപടിയെടുക്കുന്നത്‌ ഫേസ്സ്‌ബുക്ക്‌ ഇന്ത്യ അധികൃതർ തടഞ്ഞതായി അമേരിക്കൻ പത്രം ‘വാൾ സ്‌ട്രീറ്റ്‌ ജേർണൽ’ റിപ്പോർട്ട് ചെയ്തു. ബിജെപിയോടും സംഘപരിവാർ സംഘടനയോടും ഫേസ്സ്‌ബുക്ക്‌ പുലർത്തിവരുന്ന പക്ഷപാതത്തിന്‌ ഒട്ടേറെ തെളിവുകൾ കമ്പനി ജീവനക്കാരിൽനിന്ന്‌ ലഭ്യമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിജെപിക്കെതിരെ നീങ്ങുന്നത്‌ രാജ്യത്ത്‌ ഫേസ്സ്‌ബുക്കിൻ്റെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഫേസ്സ്‌ബുക്ക്‌ ഇന്ത്യ പൊതുനയ ഡയറക്ടർ അൻഖി ദാസ്‌ ജീവനക്കാരോട്‌ പറഞ്ഞതായാണ്‌ വെളിപ്പെടുത്തൽ. ബിജെപിയോട്‌ ഫേസ്സ്‌ബുക്ക്‌ പുലർത്തിവരുന്ന പക്ഷപാതത്തിന്‌ ഒട്ടേറെ തെളിവുകൾ കമ്പനി ജീവനക്കാരിൽനിന്ന്‌ ലഭ്യമായിട്ടുണ്ടെന്നും ‘വാൾ സ്‌ട്രീറ്റ്‌ ജേർണൽ’ വ്യക്തമാക്കുന്നു.

തെലങ്കാനയിലെ ബിജെപി എംഎൽഎ രാജാസിങ്‌ തെരഞ്ഞെടുപ്പുകാലത്ത്‌ ന്യൂനപക്ഷങ്ങൾക്കെതിരെ ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിച്ച്‌ ഹീനമായ പ്രചാരണം നടത്തിയതായും കണ്ടെത്തി . ഇദ്ദേഹത്തെ ‘അപകടകരമായ വ്യക്തികളുടെയും സംഘടനകളുടെയും ഗണത്തിൽ’ ഉൾപ്പെടുത്തണമെന്ന്‌ ഫെയ്‌സ്‌ബുക്കിന്റെ ആഭ്യന്തരനിരീക്ഷണ വിഭാഗം നിർദേശം നൽക്കുകപോലും ചെയ്തു. രാജാസിങ്ങിന്റെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ റദ്ദാക്കണമെന്നും ഇക്കഴിഞ്ഞ മാർച്ചിൽ ശുപാർശചെയ്‌തു. ഇതിനോടുള്ള പ്രതികരണമായാണ്‌ ബിജെപിക്കെതിരായ നടപടി ഒഴിവാക്കണമെന്ന്‌ അൻഖി ദാസ്‌ ആവശ്യപ്പെട്ടത്‌. എന്നാൽ, ‘വാൾ സ്‌ട്രീറ്റ്‌ ജേർണൽ’ ഇടപെട്ട്‌ ഫെയ്‌സ്‌ബുക്കിനോട്‌ വിശദീകരണം തേടുകയാണുണ്ടായത് . ഇതോടെ ഫെയ്‌സ്‌ബുക്ക്‌ രാജാസിങ്ങിന്റെ ഏതാനും പോസ്റ്റുകൾ നീക്കി അദ്ദേഹത്തിന്റെ അക്കൗണ്ട്‌ റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു.

രാഷ്ട്രീയ പ്രത്യാഘാതം പരിഗണിച്ചായിരിക്കാം അൻഖി ദാസ്‌ ഈ നിലപാട്‌ സ്വീകരിച്ചതെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ വക്താവ്‌ ആൻഡി സ്‌റ്റോൺ പറഞ്ഞത്. ബിജെപി നേതാക്കളുടെ ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റുകള്‍ ഇടുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല, ഇതിന് ഫേസ്ബുക്കിലെ ഇന്ത്യന്‍ ചുമതലയുള്ളവര്‍ മറുപടി നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നടപടി സ്വീകരിക്കാത്തതില്‍ ഐടി സംബന്ധിച്ച പാര്‍ലമെന്ററി സമിതി വിശദീകരണം തേടിയിട്ടുണ്ട്. ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായി കോൺഗ്രസ് കുറ്റപ്പെടുത്തി. വിദ്വേഷപരാമർശ ചട്ടങ്ങൾ ലംഘിക്കുന്നതും ഫെയ്‌സ്‌ബുക്ക്‌ രാജ്യത്തെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ ‌ ഇടപെടുന്നതും ഗൗരവതരമായ വിഷയമാണെന്ന്‌ സിപിഐ എം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ്‌ കമീഷൻ ഇതേക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ് സിപിഎമ്മിന്റെ ആവിശ്യം.