സച്ചിൻ പെെലറ്റിൻ്റെ മടങ്ങിവരവ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ അടി: കെ സി വേണുഗോപാൽ
സച്ചിൻ പൈലറ്റിന്റെ മടങ്ങിവരവിനെ തുടർന്ന് ബിജെപിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സച്ചിൻ പൈലറ്റിന്റെ മടങ്ങിവരവ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ അടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമത എംഎൽഎമാർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതിൽ പൈലറ്റ് ക്യാമ്പ് സന്തുഷ്ടരാണെന്നും എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു.
കുതിരക്കച്ചവടം നടത്തുകയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുകയും ചെയ്യുന്നവരാണ് ബിജെപി. സച്ചിൻ പൈലറ്റും മുഖ്യമന്ത്രിയും ഇപ്പോൾ സന്തുഷ്ടരാണ്. ഇത് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ നേരിട്ടുള്ള അടിയാണ്. ഇത് യഥാർഥത്തിൽ ബിജെപിയുടെ തെറ്റായ ചെയ്തികൾക്കുള്ള സന്ദേശമാണ്- വേണുഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സച്ചിൻ പൈലറ്റ് തന്റെ ആവലാതികൾ വിശദമായി സംസാരിച്ചു. അവർ തുറന്ന ചർച്ചയാണ് ഇക്കാര്യത്തിൽ നടത്തിയത്. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം സച്ചിൻ പൈലറ്റ് ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കാൻ എഐസിസി മൂന്നംഗ സമിതിയെ നിയോഗിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചു- വേണുഗോപാൽ കൂട്ടിച്ചേർത്തു.