സുശാന്ത് സിങ് രജ്പുത്തിൻ്റെ കാമുകി റിയ ചക്രവർത്തിയെ കാണാനില്ല
ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണത്തില്‍ ആരോപണവിധേയയായ കാമുകി റിയ ചക്രവര്‍ത്തിയെ കാണാനില്ല. ബീഹാര്‍ പോലീസ് മേധാവിയാണ് റിയയെ കാണാനില്ലെന്ന കാര്യം അറിയിച്ചത്. മുംബൈ പോലീസിനും ഇവരെക്കുറിച്ച് അറിവില്ലെന്നു ബിഹാര്‍ ഡി.ജി.പി. ഗുപ്തേശ്വര് പാണ്ഡേ പറഞ്ഞു.
സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങിൻ്റെ പരാതിയെത്തുടര്‍ന്ന് റിയയ്ക്കെതിരേ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരുന്നു.കേസ് പട്നയില്‍നിന്നു മുംബൈയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു റിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേട്ട ദിവസം തന്നെയാണു ബിഹാര്‍ പോലീസിന്റെ പ്രസ്താവന.
സിബിഐക്ക് കേസ് കൈമാറണമെന്ന ബിഹാര്‍ പോലീസിന്റെ ആവശ്യം അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സുശാന്തിന്റെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് റിയയ്ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പട്നയില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. കേസ്അന്വേഷിക്കാനായി ബിഹാര്‍ പോലീസ് സംഘം ഇപ്പോള്‍ മുംബൈയിലുണ്ട്.
അതേസമയം ഈ സംഘത്തിന്റെ തലവനായ ഐ.പി.എസ്. ഓഫീസര്‍ വിനയ് തിവാരിയെ കോവിഡിന്റെ പശ്ചാത്തലത്തില്‍ മുംബൈ കോര്പറേഷന് അധികൃതര്‍ ക്വാറന്റൈനിലാക്കിയിരുന്നു. നിര്‍ബന്ധിത ക്വാറന്റൈന് ആണ് ഏര്‍പ്പെടുത്തിയതെന്നും ഇളവ് നല്‍കണമെന്ന് കോര്പറേഷന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിഹാര്‍ പോലീസ് പറഞ്ഞു.