കേരളത്തിൽ പ്ലാസ്മ തെറാപ്പി വിജയം കാണുന്നു: രണ്ടു കോവിഡ് രോഗികൾ കൂടി അസുഖം ഭേദമായി വീട്ടിലേക്കു മടങ്ങി
പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തരായി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര് കൂടി വീട്ടിലേക്ക് മടങ്ങി. താനാളൂര്‍ സ്വദേശി അബ്ദുല്‍ കരീം(55), വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് ഷിഹാബ്(36) എന്നിവരാണ് ആശുപത്രി വിട്ടത്. കോവിഡ് മുക്തരായ മുഹമ്മദാലിയും അബ്ദുല്‍ ഫുഖാറുമാണ് ഇവര്‍ക്ക് പ്ലാസ്മ നല്‍കിയത്.
മുംബെയില്‍ നിന്ന് മെയ് 23നാണ് അബ്ദുല്‍ കരീം നാട്ടിലെത്തിയത്. 31ന് രോഗം സ്ഥിരീകരിച്ചു. കടുത്ത ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നീ രോഗാവസ്ഥകള്‍ ഉണ്ടായിരുന്ന അബ്ദുല്‍ കരീം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാസ്മ തെറാപ്പി നടത്തി. രോഗം ഭേദമായതോടെ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെയും ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും അനുവാദത്തോടെ ഇരുവരെയും സ്റ്റെപ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റി.
സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ മുഹമ്മദ് ഷിഹാബ് ജൂണ്‍ 19നാണ് നാട്ടിലെത്തിയത്. 22ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പള്‍മിനറി ട്യൂബര്‍കുലോസിസ്, കടുത്ത ന്യുമോണിയ, വാതം, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നീ അവസ്ഥകള്‍ കണ്ടെത്തിയതോടെ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാസ്മ തെറാപ്പി നടത്തി.
രണ്ട് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതിന്റെ സന്തോഷത്തിലാണ് പ്ലാസ്മ ദാതാക്കളായ മുഹമ്മദാലിയും അബ്ദുല്‍ ഫുഖാറും. ഏപ്രില്‍ പത്തിനാണ് കോഴിച്ചെന സ്വദേശിയായ മുഹമ്മദാലിക്ക് കോവിഡ് ബാധിച്ചത്. 18ന് വീട്ടിലേക്ക് മടങ്ങി. തൂവക്കാട് സ്വദേശിയായ അബ്ദുല്‍ ഫുഖാറിന് മാര്‍ച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 25ന് കോവിഡ് ഭേദമായി ആശുപത്രി വിട്ടു.