ഇറ്റാലിയന്‍ കപ്പലിടിച്ച് മത്സ്യതൊഴിലാളികള്‍ മരിച്ച കേസ്; ഇന്ത്യയ്ക്ക് അനുകൂലമായി അന്താരാഷ്‌ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധി

single-img
2 July 2020

2012 ഫെബ്രുവരി 15ന് നടന്ന ഇറ്റലിയിലെ എന്റിക്ക ലെക്‌സി കപ്പല്‍ സെന്റ് ആന്റണീസ് എന്ന മത്സ്യ ബന്ധന ബോട്ടില്‍ ഇടിച്ച് ഇന്ത്യയുടെ രണ്ടു മത്സ്യത്തൊഴിലാളികള്‍ മരണപ്പെടാന്‍ ഇടയാക്കിയ കേസില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചു. വിധിപ്രകാരം ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയായി. ജീവനഷ്ടം, ശാരീരിക ഉപദ്രവം, ബോട്ടിന് സംഭവിച്ച കേടുപാടുകള്‍, ധാര്‍മികമായ ക്ഷതം എന്നിവയ്ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത.

ഇരു രാജ്യങ്ങളും പരസ്പ്പരം ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കണം. ഇതുമായി ബന്ധപ്പെട്ട് രണ്ടു രാജ്യങ്ങള്‍ക്കും ട്രൈബ്യൂണലിന്റെ റൂളിങ്ങിനായി സമീപിക്കാവുന്നതാണ്‌. 2012ല്‍ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ കേരളത്തിന്റെ തീരക്കടലിലൂടെ നീങ്ങുമ്പോള്‍ അതില്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന ഇരുവരും നടത്തിയ വെടിവയ്പ്പില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ടു മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതാണ് കേസിന് ആസ്പദമായ സംഭവം.

സംഭവത്തില്‍ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന കേസിന്റെ വിചാരണയ്ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം നടപടികള്‍ നിര്‍ത്തേണ്ടി വരികയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലുംഇവര്‍ ഇന്ത്യ വിടുന്നത് വിലക്കിയിരുന്നു.

എന്നാല്‍ പിന്നീട്, ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുക്കുകയുംപ്രതിയായ ലത്തോറിനെ ഇറ്റലിയിലേക്കു പോകാന്‍ കോടതി അനുവദിക്കുകയുമായിരുന്നു. അതേസമയം നാലുവര്‍ഷം ഇന്ത്യയില്‍ തടവില്‍ കഴിഞ്ഞിരുന്ന സല്‍വത്തോറെ ജിറോണ്‍ പിന്നീട് ജയില്‍ മോചിതനുമായി.