പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷ; ഉത്തര്‍പ്രദേശില്‍ ഹിന്ദിക്ക് പരാജയപ്പെട്ടത് 7.97 ലക്ഷം വിദ്യാർത്ഥികൾ
യുപിയില്‍ നടന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ സെക്കന്ററി ബോർഡ് പരീക്ഷകളില്‍ 7.97 ലക്ഷം വിദ്യാർത്ഥികൾ ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടു. ഈ മാസം 27 ശനിയാഴ്ചയായിരുന്നു ഫലപ്രഖ്യാപനം. പരാജയപ്പെട്ടവരില്‍ പത്താം ക്ലാസിലെ 2.70 ലക്ഷം കുട്ടികൾക്ക് ഹിന്ദി വിഷയത്തില്‍ പാസ്മാർക്ക് പോലും നേടാൻ സാധിച്ചില്ല.
ഹൈസ്കൂള്‍ തലത്തില്‍ 5.28 ലക്ഷം കുട്ടികളാണ് ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടത്. മുന്‍പേ തന്നെ പത്താം ക്ലാസിലെയും ഹൈസ്കൂളിലെയും 2.39 ലക്ഷം കുട്ടികൾ ഹിന്ദി ഒഴിവാക്കിയിരുന്നു. പരീക്ഷയില്‍ പന്ത്രണ്ടാം ക്ലാസിലെ ഹിന്ദി പരീക്ഷാ പേപ്പർ പരിശോധിച്ച ടീച്ചറുടെ വാക്കുകളിലൂടെ:. ”ഹിന്ദിയില്‍ പലര്‍ക്കും ചില ചെറിയ വാക്കുകൾ പോലും എഴുതാൻ അറിയുമായിരുന്നില്ല. പല കുട്ടികള്‍ക്കും സ്പെല്ലിംഗ് പോലും കൃത്യമായി എഴുതാൻ സാധിച്ചില്ല. പേപ്പര്‍ നോക്കിയതില്‍ നിന്നും മനസിലാകുന്നത് ഭാഷാ പഠനത്തിൽ വിദ്യാർത്ഥികൾ വളരെയധികം പിന്നിലാണെന്നാണ്.”
ഹിന്ദി ഒരു ഭാഷ എന്ന രീതിയില്‍ പഠിക്കാൻ വിദ്യാർത്ഥികളിൽ പലരും താത്പര്യം കാണിക്കാറില്ലെന്നും അധ്യാപിക പറയുന്നു. ഹിന്ദി പഠിച്ചാല്‍ ഭാവിയിൽ പ്രയോജനമൊന്നും ഉണ്ടാകില്ല എന്ന ചിന്തയാണ് വിദ്യാർത്ഥികൾക്കുള്ളതെന്നും അധ്യാപിക വെളിപ്പെടുത്തി.സംസ്ഥാനത്ത് കഴിഞ്ഞ വർഷം പത്ത് ലക്ഷം വിദ്യാർത്ഥികളാണ് ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ നല്കിയ കണക്കുകളില്‍ പറയുന്നു.