പാലത്തായി പീഡനകേസ് ബിജെപി അനുഭാവി ആയത് കൊണ്ട് തനിക്കെതിരെ ചിലർ കെട്ടിച്ചമച്ചത്; ജാമ്യ ഹർജിയുമായി പത്മരാജൻ
പാലത്തായി പീഡനകേസ് ബിജെപി അനുഭാവി ആയത് കൊണ്ട് തനിക്കെതിരെ ചിലർ കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടി കേസിലെ പ്രതിയും അധ്യാപകനുമായ പത്മരാജൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. നിലവിൽ പദ്മരാജൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 ദിവസമായി ജയിലിൽ കിടക്കുകയാണ്.
കേസ് അന്വേഷിച്ച പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും മൊഴിയുടെ ആധികാരികത മാത്രമാണ് ഇനി തെളിയാനുള്ളതെന്നും പ്രതി ഹർജിയിൽ പറയുന്നു . പ്രതി നൽകിയ ഹർജിയിൽ കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. തുടർന്ന് നാളെ ഹർജി പരിഗണിക്കും. ഈ വർഷം ജനുവരി 15 മുതൽ ഫെബ്രുവരി രണ്ടുവരെയുള്ള കാലയളവിലാണ് ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്ന കുനിയിൽ പത്മരാജൻ ഒന്പത് വയസുകാരിയെ പീഡിപ്പിച്ചത്.
പെൺകുട്ടിക്ക് ക്രൂരമായ ലൈംഗിക പീഡനം നടന്നെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ട്. അന്വേഷണത്തിൽ കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴിയും നൽകിയിരുന്നു. സ്കൂളിൽ കുട്ടിയുടെ ക്ലാസ് ടീച്ചറായ അധ്യാപകന്റെ ഫോൺ ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്.