ഇനി ചെെനീസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ വേണ്ട: ചെെനീസ് ഉത്പന്നങ്ങൾ ഒഴിവാക്കാൻ ബിഎസ്എൻഎല്ലിന് നിർദ്ദേശം
അതിർത്തിയിൽ ഇന്ത്യ- ചെെന സംഘർഷം നിലനൽക്കേ ചൈനീസ് ഉത്പന്നങ്ങൾക്കു വിലക്കേർപ്പെടുത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ. 4ജി എക്യുപ്മെന്റ്സ് നവീകരണത്തിൽ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എല്ലിനോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടു. എൻഡിടിവി’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുസംബന്ധിച്ച് ടെൻഡർ പുനർനിർമിക്കാനും വകുപ്പ് തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നു ബിഎസ്എല്ലിനോട് കർശനമായി നിർദേശിക്കാൻ മന്ത്രാലയം തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇതിനു പിന്നാലെ ചൈനീസ് സ്ഥാപനങ്ങൾ നിർമിക്കുന്ന ഉപകരണങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കാൻ സ്വകാര്യ ഓപ്പറേറ്റർമാരോട് ആവശ്യപ്പെടാനും കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്നാണ് വാർത്തകൾ പുറത്തു വരുന്നത്. ഭാരതി എയർടെൽ, വോഡഫോണ് ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾ ചൈനീസ് കമ്പനിയായ വാവേയുമായി ചേർന്നാണു ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇതു മുൻ നിർത്തിയാണ് കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തുന്നത്.
അതിർത്തിയിൽ ചെെനയുമായുള്ള വാക്കേറ്റത്തിനിടെ 20 ഇന്ത്യ സെെനികർ കൊല്ലപ്പെട്ടതിനു പിന്നാലെ കർശന നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുകയാണെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. നേരത്തേ തന്നെ ചൈനീസ് ബന്ധമുള്ള 55 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ ശിുപാർശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
സൂം, ടിക് ടോക്ക്, യുസി ബ്രൗസർ, ഷെയർ ഇറ്റ് തുടങ്ങി ജനപ്രിയമായ ആപ്പുകളുടെ ഉപയോഗം നിർത്താൻ ജനങ്ങളെ സർക്കാർ ഉപദേശിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്റലിജൻസ് ഏജൻസികളുടെ ശിപാർശ ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയേറ്റ് പിന്തുണച്ചുവെന്നാണ് വിവരം.
ചൈനീസ് ആപ്ലിക്കേഷനായ സൂമിന്റെ ഉപയോഗം നിയന്ത്രിക്കാൻ ഏപ്രിലിൽ സൈബർ സെക്യൂരിറ്റി ഏജൻസിയായ സെർട്ട് നിർദേശിച്ചിരുന്നു.